കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ പൊലീസ് തയ്യാറാക്കിയ റിപ്പോർട്ടിൽ ആശങ്കയെന്ന് പരാതിക്കാരനായ യൂത്ത് ലീഗ് നേതാവ് മുഹമ്മദ് കാസിമിന്‍റെ അഭിഭാഷകൻ. പ്രതിക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെടുമ്പോഴും കസ്റ്റഡി വേണ്ടെന്നാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നതെന്നും പ്രതിക്കായി കസ്റ്റഡി ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിൽ പ്രതി ജിതിൻ ഭാസ്കറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റി.
'പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടാൻ പൊലീസ് തയ്യാറാകുന്നില്ല. ജാമ്യം നൽകരുതെന്ന് ആവശ്യപ്പെടുമ്പോഴെല്ലാം കസ്റ്റഡി വേണ്ടെന്നാണ് പൊലീസിന്‍റെ റിപ്പോർട്ട്. പ്രതിക്ക് ജാമ്യം കിട്ടാൻ സഹായം നൽകുന്നുണ്ടോയെന്ന് സംശയിക്കേണ്ടിവരികയാണ്. അന്വേഷണത്തിന്‍റെ തുടക്കത്തിൽ തന്നെ പ്രതിക്ക് ജാമ്യം കിട്ടാൻ വഴിയൊരുക്കിയിരിക്കുകയാണ്. ഇത് കേസ് അന്വേഷണത്തെ ബാധിക്കുമോയെന്ന് ആശങ്കയുണ്ട്. ജാമ്യം ലഭിച്ചാൽ പ്രതി തെളിവുകൾ നശിപ്പിക്കാൻ സാധ്യത കാണുന്നുണ്ട്'. അദ്ദേഹം വ്യക്തമാക്കി. പ്രോസിക്യൂട്ടറുടെ നിലപാട് നോക്കിയതിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് തവണ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് നീക്കം. ചൊവ്വാഴ്ചയാണ് കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരന്റെ ജാമ്യാപേക്ഷ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. ജാമ്യം നൽകിയാൽ ശേഷിക്കുന്ന തെളിവുകൾ കൂടെ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇത് അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. കാഫിർ സ്ക്രീൻഷോട്ടിന്റെ നിർമിതിക്ക് പിന്നിൽ ജിതിനാണെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം.
സ്ക്രീൻഷോട്ട് വിവിധ ഗ്രൂപ്പുകളിലേക്ക് അയച്ച ജിതിൻ്റെ ഫോണിൽ നിന്നാണ് . തെളിവ് നശിപ്പിക്കുന്നതിനായി ഫോൺ റീസറ്റ് ചെയ്തിരുന്നു. ജിതിൻ്റെ ഫോൺ കൂടുതൽ ഫോറൻസിക്ക് പരിശോധന നടത്താനും പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി പുറത്തുവന്ന ശേഷമേ നിർണായക വിവരങ്ങൾ ലഭ്യമാകൂ. സ്ക്രീൻ ഷോട്ട് നിർമ്മാണത്തിന് പിന്നിൽ കൂടുതൽ ബുദ്ധികേന്ദ്രങ്ങൾ ഉണ്ടെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണസംഘം.
.jpg)
0 Comments