കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പ്രത്യേക സംരക്ഷണം നല്‍കി ഹൈക്കോടതി

 


കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ആശ്വാസം. പെണ്‍കുട്ടിക്ക് ഹൈക്കോടതി പ്രത്യേക സംരക്ഷണം നല്‍കി. കോടതിയെ അറിയിക്കാതെ പെണ്‍കുട്ടിയെ മധ്യപ്രദേശ് പൊലീസിന് കൈമാറരുതെന്നാണ് നിർദേശം.

മധ്യപ്രദേശ് പൊലീസിനെന്നല്ല ആര്‍ക്കും പെണ്‍കുട്ടിയെ കൈമാറരുതെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നത്. പെണ്‍കുട്ടി ആവശ്യപ്പെട്ടാല്‍ ഉടന്‍ തന്നെ പൊലീസ് സംരക്ഷണം നല്‍കണമെന്നും നിർദേശമുണ്ട്.

അടിയന്തര സാഹചര്യത്തില്‍ പൊലീസിനെ ബന്ധപ്പെടണമെന്നാണ് മറ്റൊരു നിർദേശം. പെണ്‍കുട്ടിയുടെ ആശങ്ക പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു.

നാട്ടിലേക്ക് മടക്കി അയച്ചാല്‍ ദുരഭിമാന ഹത്യയ്ക്ക് വിധേയയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്. പെണ്‍കുട്ടിയെ മധ്യപ്രദേശ് പൊലീസിന് കൈമാറണമെന്നായിരുന്നു ദേശീയ പട്ടികജാതി/പട്ടികവര്‍ഗ കമ്മീഷന്റെ നിര്‍ദേശം.

എന്നാല്‍ ദേശീയ പട്ടികജാതി/പട്ടികവര്‍ഗ കമ്മീഷന് എങ്ങനെയാണ് ഇത്തരത്തിലൊരു ഉത്തരവ് ഇറക്കാന്‍ കഴിയുന്നതെന്നും കോടതി ചോദിച്ചു. എറണാകുളം സെന്‍ട്രല്‍ പൊലീസ് എസ്എച്ച്ഒ നേരിട്ട് ഹൈക്കോടതി രജിസ്ട്രിക്ക് കത്ത് നല്‍കിയതിലും ഹൈക്കോടതി വിമര്‍ശനം ഉയര്‍ത്തി.

എസ്എച്ച്ഒയെ സര്‍ക്കാര്‍ അഭിഭാഷകന്‍ ഉപദേശിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. നേരത്തെ ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പാലാരിവട്ടം പൊലീസ് പെണ്‍കുട്ടിക്ക് സംരക്ഷണം ഉറപ്പ് നല്‍കിയിരുന്നു.

സംരക്ഷണത്തിനായി വനിതാ എഎസ്‌ഐയെ നിയോഗിക്കുകയും ചെയ്തു. നിലവില്‍ പെണ്‍കുട്ടിയുടെ ഹരജി കോടതി വീണ്ടും പരിഗണിക്കുകയായിരുന്നു.

Post a Comment

0 Comments