ന്യൂഡൽഹി: അനിശ്ചിതകാല നിരാഹാര സമരം 18-ാം ദിവസത്തിലേക്ക് കടന്നതോടെ, ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന് രണ്ടു ദിവസത്തിലധികം അതിജീവിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതിയിൽ ഹരജി. ഈ വിഷയത്തിൽ ഭരണകൂടം തികച്ചും നിസ്സംഗത പുലർത്തുകയാണെന്ന് ഹരജിയിൽ ആരോപിക്കുന്നു. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സോനം വാങ്ചുക്ക് സമരം ചെയ്യുന്നത്. അദ്ദേഹത്തിന് നിർബന്ധിതമായി ഭക്ഷണം നൽകാൻ നിർദേശം നൽകണമെന്നും ഹരജിയിൽ പറയുന്നുണ്ട്. ഹരജി കോടതി നാളെ പരിഗണിക്കും.
സോനം വാങ്ചുക്കിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ കോടതി അടിയന്തരമായി ഇടപെടണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. വാങ്ചുക്കിന്റെ ആരോഗ്യാവസ്ഥ വഷളാകുന്നത് തടയാനായി ആവശ്യമെങ്കിൽ പോഷകാഹാരങ്ങൾ അടങ്ങിയ പാനീയം നൽകണമെന്നും ഹരജിയിൽ പറഞ്ഞു. അദ്ദേഹം മരണപ്പെട്ടാൽ രാജ്യത്തിനും ലോകത്തിനും അത് വലിയൊരു നാണക്കേടായിരിക്കും. സർക്കാർ കുപ്രസിദ്ധ കുറ്റവാളിയെ പോലെയോ ഭീകരനെ പോലെയോ അല്ലെങ്കിൽ രാജ്യദ്രോഹിയെ പോലെയോ ആണ് പരിഗണിക്കുന്നത്. അധികൃതർ വാങ്ചുക്കിന് ചികിത്സ ഉറപ്പാക്കണം. സമാധാനപരമായ പ്രതിഷേധങ്ങളും നിരാഹാര സമരങ്ങളും ജനാധിപത്യത്തിന്റെ ഭാഗമാണ്, ഓരോ പൗരന്റെയും ജീവനും ആരോഗ്യവും സംരക്ഷിക്കാൻ സർക്കാരിന് ഭരണഘടനാപരമായ ചുമതലയുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പരാജയം ആത്മഹത്യാ പ്രേരണക്ക് തുല്യമാകുമെന്ന് ഹരജിക്കാരൻ വാദിച്ചു. കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് ശേഷം ജൂൺ 28 മുതൽ വാങ്ചുക്ക് അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. ജൂൺ 28 മുതൽ നിരാഹാര സമരം തുടരുന്ന വാങ്ചുക്കിന്റെ ശരീരഭാരം 8.5 കിലോയോളം കുറഞ്ഞതായി സിജെപി അറിയിച്ചു. പ്രതിപക്ഷ നേതാക്കളും സാമൂഹ്യപ്രവർത്തകരും ഉൾപ്പെടെ നിരാഹാര സമരം അവസാനിപ്പിക്കാനായി സോനം വാങ്ചുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

0 Comments