വയനാട്: മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിൽ തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനെത്തുടർന്നുണ്ടായ മണ്ണിടിച്ചിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് മന്ത്രി ടി. സിദ്ദിഖ്. ഉണ്ടായത് പ്രകൃതി ദുരന്തം അല്ല. മനുഷ്യ നിർമിത ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റാൻ നേരത്തെ നിർദേശം നൽകിയിരുന്നു. അതെല്ലാം ഉദ്യോഗസ്ഥർ അവഗണിച്ചു. അപകടത്തിൽപ്പെട്ട ആറുപേർ നിലവിൽ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. കിരൺകുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താപ്പൂർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണാണ് ലഭിക്കുന്ന വിവരം.
വയനാട്ടിൽ നിന്നും കോഴിക്കോട് നിന്നും രണ്ട് എൻഡിആർഎഫ് സംഘങ്ങളെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. കൂടുതൽ ആളുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കള്ളാടിയിൽ തുരങ്കപാത പ്രവൃത്തിയുമായി തൽക്കാലം മുന്നോട്ടു പോകരുതെന്ന് ആവശ്യപ്പെട്ടിരുന്നതായി റവന്യൂ മന്ത്രി എ.പി അനിൽകുമാറും പ്രതികരിച്ചു. സാധ്യമായ ഫോഴ്സിനെയെല്ലാം സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മണ്ണിടിച്ചിലിന് പിന്നാലെ വയനാട്, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, മലപ്പുറം എന്നീ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി എന്നീ നാല് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് പ്രഖ്യാപിച്ചത്. വയനാട് അപകടം ഉണ്ടായതിനു പിന്നാലെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
%20(1).jpg)
0 Comments