ഹരിപ്പാട്: ഉസ്‌ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ടു. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനത്തിൽ ബസന്തിന്‍റെയും മിനി സുപ്രഭയുടെയും മകൾ സവര്യ ബസന്ത് (21) ആണ് കൊല്ലപ്പെട്ടത്. ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാംവർഷ വിദ്യാർഥിനിയാണ്. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠിയും മലപ്പുറം സ്വദേശിയുമായ സദറുൽ അനാമിനെ (23) ഉസ്‌ബെക്കിസ്ഥാൻ പൊലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതർക്കത്തിനിടെ യുവാവ് സവര്യയെ ലാപ്ടോപ്പുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സവര്യയെ ഫോണിൽ കിട്ടാത്തതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കൊലപാതകവിവരം അറിയുന്നത്. സംഭവത്തിൽ ഉസ്‌ബെക്കിസ്ഥാൻ സുരക്ഷാവിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സവര്യയുടെ മൃതദേഹം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെയും ഇന്ത്യൻ എംബസിയുടെയും സാമൂഹികപ്രവർത്തകരുടെയും നേതൃത്വത്തിൽ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സഹോദരൻ: ശ്രാവൺ

0 Comments