‘അമ്മയിൽ വേർതിരിവില്ല, എന്റെ പോരാട്ടം സാമ്പത്തിക തിരിമറിക്കെതിരെ’; ശ്വേതാ മേനോൻ

 



കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ വിവാദങ്ങൾക്കിടെ വിശദീകരണവുമായി നടി ശ്വേതാ മേനോൻ. സംഘടനയിൽ മതമോ വ്യക്തിയോ നോക്കി വേർതിരിവ് നടത്തിയിട്ടില്ലെന്നും, അംഗങ്ങളുടെ ക്ഷേമത്തിനായി മാറ്റിവെച്ച ഫണ്ടിൽ മുൻപ് നടന്ന സാമ്പത്തിക തിരിമറികൾ കണ്ടെത്തിയതാണ് താൻ നേരിടുന്ന സംഭവങ്ങൾക്ക് കാരണമെന്നും ശ്വേതാ മേനോൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

‘അമ്മ’ പ്രസിഡന്റെന്ന ടാഗോടെ പങ്കുവെച്ച കുറിപ്പിലാണ് ശ്വേതയുടെ പ്രതികരണം. സ്ഥിരവരുമാനമില്ലാതെ കഴിയുന്ന നിരവധി കലാകാരന്മാർക്ക് ചികിത്സയ്ക്കും മരുന്നിനും ജീവിതച്ചെലവിനും സഹായം നൽകുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്ന് അവർ പറഞ്ഞു. ഇതിനായി Mohanlal, Mammootty എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ സ്പോൺസർഡ് പരിപാടികളിൽ പങ്കെടുക്കാറുണ്ടെന്നും, സഹായം നൽകുന്നവർ ഹിന്ദുവാണോ മുസ്ലീമാണോ ക്രിസ്ത്യാനിയാണോ, അംബാനിയോ അദാനിയോ എന്നൊന്നും സംഘടന ഒരിക്കലും നോക്കിയിട്ടില്ലെന്നും ശ്വേത വ്യക്തമാക്കി.

അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി മാറ്റിവെച്ച ഫണ്ടിൽ മുൻപ് നടന്ന സാമ്പത്തിക തിരിമറികൾ കണ്ടെത്തിയെന്നും, അത് ചോദ്യം ചെയ്തതോടെയാണ് തന്നെ അപമാനിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതെന്നും ശ്വേത കുറിപ്പിൽ പറയുന്നു. ജനറൽ ബോഡി യോഗത്തിൽ തന്നെ കൈയേറ്റം ചെയ്യാൻ വരെ ശ്രമിച്ചുവെന്നും, അന്നാണ് സംഘടനയിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്നും അവർ വ്യക്തമാക്കി.

മലയാള സിനിമയിലെ “പവർ ഗ്രൂപ്പിനെ” ഒരു സാധാരണ സ്ത്രീക്ക് ഒറ്റയ്ക്ക് നേരിടാൻ കഴിയില്ലെന്നും, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ദിവസം മുതൽ തുടർച്ചയായി ആക്രമണങ്ങൾ നേരിട്ടെന്നും ശ്വേത കുറിപ്പിൽ പറയുന്നു. തന്റെ പോരാട്ടം ഒരു സ്ഥാനത്തിനോ വ്യക്തിപരമായ നേട്ടത്തിനോ വേണ്ടിയല്ലെന്നും, ‘അമ്മ’യിൽ സാമ്പത്തിക തിരിമറി നടത്തിയവർക്കും കുറ്റാരോപിതർക്കുമെതിരെയാണെന്നും അവർ വ്യക്തമാക്കി. നുണപ്രചാരണങ്ങളിലൂടെ തന്നെ നിശ്ശബ്ദയാക്കാൻ കഴിയില്ലെന്നും, ഈ പോരാട്ടത്തിലൂടെ സംഘടനയിലെ “പവർ ഗ്രൂപ്പ്” അംഗങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാൻ കഴിഞ്ഞതാണ് തന്റെ ഏറ്റവും വലിയ വിജയമെന്നും ശ്വേത കുറിപ്പിൽ പങ്കുവച്ചു.

ഇതിനിടെ, താരസംഘടനയിൽ നിയമപരമല്ലാതെ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചതിനെതിരെയാണ് ഹരജി നൽകിയതെന്ന് ശ്വേതാ മേനോന്റെ അഭിഭാഷകൻ അഡ്വ. ഫിറോസ് ദേശികൻ മീഡിയവണിനോട് പറഞ്ഞു. ശ്വേതാ മേനോനും അവർ നേതൃത്വം നൽകിയ കമ്മിറ്റിക്കുമെതിരായ സ്പെഷ്യൽ റെസല്യൂഷൻ ജനറൽ ബോഡിയിൽ ആവശ്യമായ ഭൂരിപക്ഷം ലഭിക്കാതെ പരാജയപ്പെട്ടിരുന്നുവെന്നും, അതിനുശേഷം അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചതാണ് നിയമവിരുദ്ധമെന്നാണ് ഹരജിയിലെ വാദമെന്നും അദ്ദേഹം പറഞ്ഞു. അഡ്ഹോക്ക് കമ്മിറ്റി ഐക്യകണ്ഠേന രൂപീകരിച്ചതാണെന്ന വാദത്തിന് നിയമപരമായി പ്രസക്തിയില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.

Post a Comment

0 Comments