പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധ ഭീതി; എണ്ണവില ഉയരുന്നു




 വാഷിങ്ടണ്‍: ഗൾഫിൽ വീണ്ടും യുദ്ധഭീതി പടർത്തി ഇറാൻ-അമേരിക്ക ആക്രമണ പ്രത്യാക്രമണം. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർദ്ധിച്ചു.

തിങ്കളാഴ്ച എണ്ണവില ബാരലിന് 1 ഡോളറിലധികം ഉയർന്നു. തിങ്കളാഴ്ച (ഓഗസ്റ്റ് 31) വ്യാപാരം ആരംഭിച്ചപ്പോൾ ബ്രെന്റ് ക്രൂഡ് വില 1.6 ശതമാനം ഉയർന്ന് ബാരലിന് 89.18 ഡോളറിലെത്തി. യുഎസ് ഡബ്ല്യു.ടി.ഐ ക്രൂഡ് വില 1.5 ശതമാനം വർധിച്ച് ബാരലിന് 84.32 ഡോളറിലെത്തി.

ഇറാനിലെ ലാറക് ദ്വീപിന് നേർക്കാണ് ആദ്യം അമേരിക്കയുടെ ആക്രമണം ഉണ്ടായത്. നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഇറാൻ ഔദ്യോഗിമായി അറിക്കുന്നത്. ഇതിന് പിന്നാലെയായിരുന്നു ഇറാന്റെ തിരിച്ചടി.

ജോർദാനിലെ രണ്ട് യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം നടന്നു. ജോർദാനിലെ കിംഗ് ഹുസൈൻ, അൽ അസ്റാഖ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെന്ന് ഐആര്‍ജിസി അറിയിച്ചു. അതേസമയം എട്ട് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധിച്ചതായി ജോർദാൻ വ്യക്തമാക്കി.

ജൂലൈ അവസാനത്തിനുശേഷം ഇറാൻ മണ്ണിൽ അമേരിക്ക നടത്തുന്ന ആദ്യത്തെ പരസ്യ ആക്രമണമാണിത്. ആക്രമണത്തിന് പിന്നാലെ ഇറാന്റെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടായതോടെ മേഖലയിൽ ആശങ്ക വീണ്ടും രൂക്ഷമായി. മധ്യസ്ഥ നീക്കങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണവില കുറഞ്ഞിരുന്നു.

Post a Comment

0 Comments