തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർക്ക് സമയബന്ധിതമായി സ്ഥാനക്കയറ്റം ലഭ്യമാക്കുന്നതിനായി ആരോഗ്യവകുപ്പിൽ പ്രത്യേക സെൽ രൂപീകരിച്ചു. സ്ഥാനക്കയറ്റ നടപടികൾ വൈകുന്നതുമൂലം സർവീസിലുണ്ടാകുന്ന ഒഴിവുകൾ കൃത്യമായി നികത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് നിർണായക തീരുമാനമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
നിലവിൽ ഡോക്ടർമാരുടെ ഫയലുകൾ തീർപ്പാക്കുന്നതിൽ വലിയ തോതിലുള്ള കാലതാമസം നേരിടുന്നുണ്ട്. ഇത് സർവീസിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയും അർഹരായ ഡോക്ടർമാർക്ക് സമയത്തിന് പ്രൊമോഷൻ ലഭിക്കാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് പുതിയ സെല്ലിന്റെ പ്രവർത്തനം.
സർവീസിലെ സീനിയോറിറ്റി പട്ടിക പുതുക്കുന്നതും സ്ഥാനക്കയറ്റ നടപടികളും ഡിസംബറിന് മുമ്പായി പൂർത്തിയാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. സ്ഥാനക്കയറ്റം കൃത്യമായി നടക്കുന്നതോടെ താഴെത്തട്ടിൽ ഉണ്ടാകുന്ന ഒഴിവുകൾ വേഗത്തിൽ നികത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഡിപ്പാർട്ട്‌മെന്റൽ പ്രൊമോഷൻ കമ്മിറ്റി യോഗങ്ങൾ കൃത്യമായി വിളിച്ച് ചേർത്ത് തടസ്സങ്ങളില്ലാതെ പ്രൊമോഷൻ നടപടികൾ പൂർത്തിയാക്കാൻ പുതിയ സെല്ലിന് നിർദേശം നൽകിയിട്ടുണ്ട്. ഈ നടപടി താലൂക്ക്, ജില്ലാ ആശുപത്രികൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള ആരോഗ്യ മേഖലയിലെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിച്ചേക്കും.

0 Comments