അർജുൻ ആയങ്കിയെ കോതമംഗലത്ത് എത്തിച്ച് റിമാൻഡ് ചെയ്തു, തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും

 




കോതമംഗലം: കോതമംഗലത്ത് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ അന്വേഷണത്തിനായി കണ്ണൂരിൽനിന്നും അർജുൻ ആയങ്കിയെ വെള്ളിയാഴ്ച രാത്രി കോതമംഗലത്ത് എത്തിച്ചു. കോതമംഗലം മജിസ്‌ട്രേറ്റിനുമുൻപിൽ ഹാജരാക്കിയ ആയങ്കിയെ തിങ്കളാഴ്ചവരെ റിമാൻഡ് ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെ കോതമംഗലം കോടതിയിൽ ഹാജരാക്കും. കേസന്വേഷണത്തിനും തെളിവെടുപ്പിനുമായി തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. ഇതിനായി 5 ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകി.

ചോദ്യം ചെയ്യൽ, ശബ്ദസാംപിൾ ശേഖരിക്കൽ, കണ്ണൂർ എത്തിച്ച് തെളിവെടുക്കൽ, ആയങ്കി ഉപയോഗിച്ച മൊബൈൽ ഉൾപ്പെടെ ഉപകരണങ്ങൾ കണ്ടെടുത്ത് തെളിവ് ശേഖരിക്കൽ തുടങ്ങിയവ പൂർത്തിയാക്കണം. കോതമംഗലം എസ്.എച്ച്.ഒ. കെ.ആർ. പ്രശാന്ത്കുമാറിനെ സാമൂഹിക മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഊന്നുകൽ എസ്.എച്ച്.ഒ. ബി.എസ്. ആദർശിനെ ഇൻസ്റ്റയിലൂടെ വെല്ലുവിളിച്ചത് ഉൾപ്പെടെയുള്ള കേസിലാണ് അന്വേഷണം നടക്കുന്നത്. കുട്ടംപുഴ എസ്.എച്ച്.ഒ. എ. ഷൈൻകുമാറിനാണ് അന്വേഷണ ചുമതല. മേയ് 3-ന് പുന്നേക്കാട് ഹോംസ്റ്റേയിൽനിന്ന് ആയങ്കി ഉൾപ്പെടെ ആറംഗസംഘത്തെ ക്രിമിനൽ ഗൂഢാലോചന കേസിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

എസ്.എച്ച്.ഒ.യെ ഭീഷണിപ്പെടുത്തിയതോടെ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് കോടതി ജാമ്യം റദ്ദാക്കിയിരുന്നു. കോതമംഗലം, ഊന്നുകൽ പോലീസ് സ്റ്റേഷനുകളിലായി ആയങ്കിയുടെ പേരിൽ മൂന്നുകേസുകൾ നിലവിലുണ്ട്.

Post a Comment

0 Comments