ഡൽഹിയെ തോൽപിച്ച് മുംബൈ ഐപിഎൽ പ്ലേഓഫിൽ




 മുംബൈ: നിർണായക മാച്ചിൽ ഡൽഹി ക്യാപിറ്റൽസിനെ 59 റൺസിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ് ഐപിഎൽ പ്ലേ ഓഫിൽ. മുംബൈ ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയുടെ പോരാട്ടം 18.2 ഓവറിൽ 121ൽ അവസാനിച്ചു. 39 റൺസ് നേടിയ സമീർ റിസ്വിയാണ് ഡൽഹി നിരയിലെ ടോപ് സ്‌കോറർ. മുംബൈക്കായി മിച്ചൽ സാന്റ്‌നർ, ജസ്പ്രീത് ബുംറ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. തോൽവി നേരിട്ടതോടെ പഞ്ചാബിനോടുള്ള അവസാന മത്സരത്തിന് മുൻപുതന്നെ ഡൽഹി പ്ലേഓഫ് കാണാതെ പുറത്തായി. ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകൾക്ക് ശേഷം പ്ലേ ഓഫ് ഉറപ്പിക്കുന്ന നാലാമത്തെ ടീമാണ് ഹാർദിക് പാണ്ഡ്യയുടെ സംഘം. മുംബൈയുടെ മികച്ച ടോട്ടൽ പിന്തുടർന്ന ഡൽഹിക്ക് തുടക്കത്തിൽ തന്നെ അടിതെറ്റി. സ്‌കോർബോർഡിൽ 12 റൺസ് തെളിയുമ്പോഴേക്ക് ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്(6) മടങ്ങി. ദീപക് ചഹാറിന്റെ ഓവറിൽ മിച്ചൽ സാന്റ്‌നർ പിടിച്ചാണ് പുറത്തായത്.

പിന്നാലെ മികച്ച ഫോമിലുള്ള കെഎൽ രാഹുലിനെ (11) ട്രെൻഡ് ബോൾട്ടും പുറത്താക്കി. അഭിഷേക് പോറെലും(6) മടങ്ങിയതോടെ പവർപ്ലെ ഓവറുകളിൽ ഡിസിയുടെ അടിതെറ്റി. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന സമീർ റിസ്വി(39),വിപ്രാജ് നിഗം(20) കൂട്ടുകെട്ട് പ്രതീക്ഷയോടെ ബാറ്റ് വീശിയെങ്കിലും വിപ്രാജിനെ റിട്ടേൺക്യാച്ചിലൂടെ പിടികൂടി മിച്ചൽ സാന്റ്‌നർ മുംബൈക്ക് ബ്രേക്ക് ത്രൂ നൽകി. തുടർന്നെത്തിയ ട്രിസ്റ്റൻ സ്റ്റബ്‌സും(2) അശുതോഷ് ശർമയും(18) കാര്യമായ സംഭാവന നൽകാതെ പുറത്തായതോടെ ഡൽഹിയുടെ പോരാട്ടം അവസാനിച്ചു.

നേരത്തെ സൂര്യകുമാർ യാദവിന്റെ അർധ സെഞ്ച്വറി കരുത്തിലാണ്(പുറത്താകാതെ 43 പന്തിൽ 73) മുൻ ചാമ്പ്യൻമാർ മികച്ച സ്‌കോർ പടുത്തുയർത്തിയത്. മധ്യഓവറുകളിൽ ഡൽഹി സ്പിന്നർമാർക്ക് മുന്നിൽ മുംബൈ പതറിയെങ്കിലും ഡെത്ത് ഓവറുകളിലെ വീശിയടിച്ചതോടെയാണ് സ്‌കോർ 180ലെത്തിയത്. 8 പന്തിൽ 24 റൺസെടുത്ത നമാൻധീറും സൂര്യക്ക് പിന്തുണയായി നിന്നു.

Post a Comment

0 Comments