ദേശീയപാതയിലെ അപാകതകൾ: ജനപ്രതിനിധികൾ നൽകിയ മുന്നറിയിപ്പുകൾ കേരളവും കേന്ദ്രവും അവഗണിച്ചു



കോഴിക്കോട്: സംസ്ഥാനത്തെ ദേശീയപാതിയിലെ നിർമ്മാണ അപാകതകൾ സംബന്ധിച്ച് ജനപ്രതിനിധികൾ നേരത്തതന്നെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ലാത്തതാണ് തകർച്ചയിലേക്ക് നയിച്ചതെന്ന് ആരോപണം. എം.കെ രാഘവന്‍ എം പി 2024 ജൂലൈയില്‍ പ്രശ്നം ഉന്നയിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് നിവേദനം നല്കിയിരുന്നു. കൂരിയാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ നിർമാണത്തിലെ അശാസ്ത്രീയതയാണ് അന്ന് ചൂണ്ടിക്കാട്ടിയത്.

നിയമസഭയിലും ജില്ലാ വികസന സമിതി യോഗത്തിലും എംഎല്‍എ മാർ വിഷയം ഉന്നയിച്ചെങ്കിലും പരിശോധിക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ജില്ലാ കലക്ടറും ഉറപ്പു നല്കുകയല്ലാതെ നടപടികളിലേക്ക് കടന്നില്ല.

അതേസമയം, മലപ്പുറത്ത് ദേശീയപാത തകർന്നതിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കൊടിക്കുന്നിൽ സുരേഷ് എം.പി കത്ത് നൽകി.നിതിൻ ഗഡ്കരി സംഭവ സ്ഥലം സന്ദർശിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞു താഴ്ന്നതിൽ ദേശീയപാത അതോറിറ്റി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും.ഇന്നലെ സ്ഥലം സന്ദർശിച്ച സംഘം രേഖകൾ കൂടി പരിശോധിച്ച ശേഷമാകും റിപ്പോർട്ട് നൽകുക.

നിലവിലെ നിർമാണ രീതിമാറ്റി പ്രദേശത്ത് പാലം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റിപ്പോര്‍ട്ട് പ്രതികൂലമായാൽ പ്രക്ഷോഭത്തിനിറങ്ങുമെന്നാണ് യുഡിഎഫിന്റെ നിലപാട്. ദേശീയപാത തകർന്ന കൂരിയാട് ഇന്ന് മുസ്‍ലിം യുത്ത് ലീഗ് പ്രതിഷേധ ജ്വാല സംഘടിപ്പിക്കും.

 

Post a Comment

0 Comments