സ്കൂൾസമയമാറ്റം: മാനേജ്മെന്‍റ് അധികൃതരും മതസംഘടനകളുമായുള്ള മന്ത്രിയുടെ ചർച്ച ഇന്ന്

 



തിരുവനന്തപുരം: സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് മത സംഘടനകളും മാനേജ്മെന്റ് പ്രതിനിധികളുമായി മന്ത്രി വി.ശിവൻകുട്ടി ഇന്ന് ചർച്ച നടത്തും. വൈകിട്ട് 4.30 ന് മന്ത്രിയുടെ ചേംബറിലാണ് യോഗം. ഓരോ മാനേജ്മെന്റിൽ നിന്നും ഒരു പ്രതിനിധി ചർച്ചയിൽ പങ്കെടുക്കും. സമയമാറ്റവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പ്രതിനിധികൾക്ക് യോഗത്തിൽ പങ്കുവയ്ക്കാം.

ചർച്ചയിൽ ഒന്നിലധികം നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് സമസ്തയുടെ തീരുമാനം. രാവിലെ 15 മിനിറ്റ് നേരത്തേ തുടങ്ങുന്നത് ഒഴിവാക്കി ഉച്ചയ്ക്ക് ശേഷം സമയം ക്രമീകരിക്കുക. വേനലവധിയിൽ മാറ്റം വരുത്തി പഠന സമയം ഉറപ്പാക്കാമെന്നതടക്കം നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കും. അതേസമയം, സമയമാറ്റം സംബന്ധിച്ച തീരുമാനമെടുക്കാൻ ഉണ്ടായ സാഹചര്യം യോഗത്തിൽ വിശദീകരിക്കാനാണ് സർക്കാരിൻ്റെ തീരുമാനം.

അതിനിടെ, സ്കൂൾ സമയമാറ്റത്തെ ഭൂരിഭാഗം രക്ഷിതാക്കളും പിന്തുണച്ചുവെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. അനാവശ്യ അവധികൾ കുറയ്ക്കണമെന്നും സർവേയിൽ പങ്കെടുത്ത 41 ശതമാനം രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.

പഴയ സ്കൂൾ സമയത്തെ അനുകൂലിച്ചത് ആറ് ശതമാനം പേർ മാത്രമാണെന്നും സ്കൂൾ ദിവസങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അവധി പുനഃപരിശോധിക്കുന്നത് അനുകൂലിച്ചത് 0.6% ശതമാനം മാത്രമാണ്.പഠന ദിവസങ്ങള്‍ കൂട്ടുന്നത് 87.2 ശതമാനം പൊതുജനങ്ങളും എതിര്‍ത്തു.

ഫെബ്രുവരി മുതൽ ഏപ്രിൽ 10 വരെ നടത്തിയ പഠനത്തിന്റെ റിപ്പോർട്ടാണ് പുറത്ത് വന്നത്.ആറ് ജില്ലകളിലാണ് പഠനം നടത്തിയത്.വയനാട്, പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം,കാസർകോട്,മലപ്പുറം ജില്ലകളിലാണ് പഠനം നടത്തിയത്.വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇടയിലാണ് സര്‍വേ നടത്തിയിരിക്കുന്നത്.

819 അധ്യാപകര്‍,520വിദ്യാര്‍ത്ഥികള്‍,156രക്ഷിതാക്കള്‍ എന്നിവരാണ് സര്‍വേയില്‍ പങ്കെടുത്തത്. 4490 പൊതുജനങ്ങള്‍ക്കിടയിലും സര്‍വെ നടത്തിയിട്ടുണ്ട്.

Post a Comment

0 Comments