ചിത്രശലഭങ്ങളെ സംബന്ധിച്ചുള്ള പഠന ഗ്രന്ഥം' ഓക്കില 2025 സെപ്റ്റംബർ 16 ന് തിരുവനന്തപുരത്ത് നടക്കുന്ന മികച്ച പച്ചത്തുരുത്തുകൾക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാര വിതരണ ചടങ്ങിൽ വെച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രകാശനം ചെയ്യുമെന്ന് കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനിഷ്,വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെ കുറ്റ്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമി, പ്രീത ഗംഗാധരൻ, ശലഭ നിരീക്ഷകൻ വിമൽ കുമാർ തുടങ്ങിയവർ കേളകത്ത് നടന്നു പത്രസമ്മേളനത്തിൽ അറിയിച്ചു.
മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
കേളകം പഞ്ചായത്തും ഹരിതകേരളം മിഷനും സംയുക്തമായാണ് പുസ്‌തകം പ്രസിദ്ധീകരിക്കുന്നത്.
പഞ്ചായത്തിൻ്റെ അതിർത്തിയിലൂടെ ഒഴുകുന്ന ചീങ്കണ്ണി പുഴയിലൂടെ എല്ലാ വർഷവും നടക്കുന്ന പതിനായിരക്കണക്കിന് വരുന്ന കോമൺ ആൽബട്രോസ് ശലഭങ്ങളുടെ ദേശാടനവും പാലുകാച്ചിയിൽ 2024 ൽ കണ്ട നീലക്കടുവ ഇനത്തിൽ പെട്ട പതിനായിരക്കണക്കിന് വരുന്ന ചിത്രശലഭങ്ങളുടെ കൂടിച്ചേരലുമാണ് ഇത്തരത്തിൽ ഒരു പഠനം നടത്തുന്നതിന് പഞ്ചായത്ത് ഭരണസമിതിയെ പ്രേരിപ്പിച്ചത്.
പഞ്ചായത്തിലെ പുമ്പാറ്റകളെകുറിച്ച് പഠനം നടത്തുന്നതിന് പരിസ്ഥിതി പ്രവർത്തകനും ഹരിത കേരളം മിഷൻ്റെ റിസോഴ്‌സ് പേഴ്‌സണുമായ നിഷാദ് മണത്തണയെയും, ശലഭ നിരീക്ഷകനായ വിമൽകുമാറും ചേർന്ന് ആറു മാസക്കാലം നടത്തിയ നിരീക്ഷണത്തിൻ്റെയും പഠനത്തിന്റെയും ഭാഗമായി 167 ഇനം ചിത്രശലഭങ്ങളെ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെത്തുകയും അവയുടെ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. രാജ്യത്ത് ആദ്യമായാണ് ഒരു പഞ്ചായത്ത് ഇത്തരത്തിൽ പൂമ്പാറ്റകളെ സംബന്ധിച്ച് ഒരു പഠന ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്.
കേരളത്തിൽ ഏറ്റവുമധികം ചിത്രശലഭങ്ങൾ കാണപ്പെടുന്നത് ആറളം വന്യജീവി സങ്കേതത്തിലാണ്. ഏതാണ്ട് 257 ഇനം ചിത്രശലഭങ്ങളെ ആറളത്ത് കണ്ടെത്തിയിട്ടുണ്ട്. ഈ പ്രത്യേകത കൊണ്ട് ആറളത്തെ രാജ്യത്തെ ആദ്യത്തെ ശലഭ സങ്കേതമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ പഠനം നടത്തുകയും പഞ്ചായത്തിലുള്ള മുഴുവൻ ചിത്രശലഭങ്ങളെയും കണ്ടെത്തി ഡോക്യുമെന്റ് ചെയ്യേണ്ടതുമുണ്ട്. അതിനായുള്ള സംവിധാനം പഞ്ചായത്ത് ഒരുക്കും
. വിദഗ്‌ധരുടെ സഹായത്തോടെ ശലഭ നിരീക്ഷണത്തിനും പഠനത്തിനും സംരക്ഷണത്തിനും വിപുലമായ പ്രവർത്തന പദ്ധതി തയ്യാറാക്കും. പ്രകൃതി സ്നേഹികളായ വിദ്യാർത്ഥികളുടെയും ബഹുജനങ്ങളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ഹരിത കേരളം മിഷൻ അടക്കമുള്ള വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും എല്ലാം സഹകരണത്തോടെ കേളകത്തെ ശലഭ ഗ്രാമമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കും
ശലഭ നിരീക്ഷണത്തിനും പഠനത്തിനും താല്പര്യമുള്ളവരെയും ശലഭ ദേശാടനവും, കൂടിച്ചേരലും കാണാൻ താല്‌പര്യമുള്ള സഞ്ചരികളെയും കേളകത്തേക്ക് എത്തിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും പദ്ധതിയുടെ സംഘാടകരായ കേളകം പഞ്ചായത്ത് അധികൃതർ കൂട്ടിച്ചേർത്തു..
0 Comments