കോഴിക്കോട്: കെ.ടി ജലീലിനെതിരെ ആരോപണവുമായി പി.കെ ഫിറോസ്. മലയാള സര്‍വകലാശാലയില്‍ ജലീല്‍ ഇടപെട്ട്, ഭൂമി ഏറ്റെടുത്തതില്‍ അഴിമതിയെന്ന് ഫിറോസ് ആരോപിച്ചു.
മന്ത്രി വി.അബ്ദുറഹ്മാന്റെ ബന്ധുക്കളുടെ ഭൂമി കൊള്ളവിലയ്ക്കാണ് ഏറ്റെടുത്തത്. പാരിസ്ഥിതിക അനുമതിയില്ലാത്ത ഈ ഭൂമി പിടിച്ചെടുക്കണമെന്നും, ജലീലിന്റെ കയ്യില്‍ നിന്ന് പണം തിരിച്ചുപിടിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. കുറഞ്ഞ വിലക്ക് ഭൂമി ഉണ്ടായിരിക്കെ ഭൂമി ഏറ്റെടുത്തത് വലിയ വിലയ്ക്കാണെന്നും അദ്ദേഹം ആരോപിച്ചു.
'സി ആര്‍ ഇഡ് ഭൂമിയാണെന്ന് വിദഗ്ധസമിതി പറഞ്ഞതിനാല്‍ നിര്‍മാണം നടക്കുന്നില്ല. ഈ 11 ഏക്കര്‍ ഇനി എന്ത് ചെയ്യും.
ഭൂമി ഇടപാടില്‍ ജലീല്‍ നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്‍ ഹാജരാക്കും. 2000 രൂപക്കും 3000 രൂപക്കും ആളുകള്‍ വിറ്റഭൂമിയാണ് 1.6 ലക്ഷം രൂപക്ക് വാങ്ങിയത്.
സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തത് വി അബ്ദുറഹിമാന്റെ കുടുംബത്തിന്റെയും സിപിഎം നേതാക്കളുമായി ബന്ധമുള്ളവരില്‍ നിന്നാണ്.
സര്‍ക്കാര്‍ 11 ഏക്കര്‍ ഭൂമിക്ക് കൊടുത്തത് 17 കോടിയോളം രൂപ. ഇതില്‍ പൂര്‍ണമായും ഇടപെട്ടത് അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലാണ്. സെന്റിന് 40000 രൂപ ഉണ്ടായിരുന്നതിടത്ത് സര്‍ക്കാര്‍ നല്‍കിയത് 1.5 ലക്ഷം രൂപ. ജലീല്‍ സാമ്പത്തികമായി നേട്ടമുണ്ടാക്കിയതായും ഫിറോസ് കൂട്ടിച്ചേർത്തു
6 കൊല്ലമായി സ്ഥലം ഏറ്റെടുത്തിട്ട് ഇതുവരെ നിര്‍മാണം ആരംഭിച്ചിട്ടില്ല. സര്‍ക്കാര്‍ സിപിഎമ്മുമായി ബന്ധപ്പെട്ടവര്‍ക്ക് വഴിവിട്ട് സഹായം നല്‍കി. ഗ്രീന്‍ ട്രിബൂണല്‍ ഇതുവരെ നിര്‍മാണത്തിന് അനുമതി നല്‍കിയിട്ടില്ല. ഈ തട്ടിപ്പ് നടത്തിയത് കോവിഡ് സമയത്ത് എന്നും ഇതില്‍ ബന്ധമില്ല എന്ന് പറഞ്ഞാല്‍ ജലീലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും ഫിറോസ് പറഞ്ഞു.
എനിക്കെതിരെ ജലീല്‍ പരാതി നല്‍കട്ടെ. ഏത് അന്വേഷണവും നേരിടാന്‍ തയ്യാര്‍. എനിക്കെതിരെ തെളിവുകള്‍ ഉണ്ടെങ്കില്‍ പുറത്തുവിടണം. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഒന്നും മറച്ചുവെച്ചിട്ടില്ല. പാര്‍ട്ടിക്കെതിരെയുള്ള ആരോപണങ്ങളില്‍ നിയമനടപടി സ്വീകരിക്കുന്നത് ആലോചിക്കും
അദ്ദേഹത്തിന്റെ ആരോപണങ്ങളില്‍ എല്ലാത്തിനും മറുപടി പറയില്ല,' പി.കെ ഫിറോസ് പറഞ്ഞു.
0 Comments