ഇന്ത്യൻ വ്യോമസേനയുടെ അഭിമാനവും ധീരതയുടെ പ്രതീകവുമായിരുന്ന മിഗ്-21 യുദ്ധവിമാനങ്ങൾ അതിന്റെ 62 വർഷത്തെ സേവനം അവസാനിപ്പിച്ച് ചരിത്രത്തിലേക്ക് പറന്നിറങ്ങുന്നു. രാജ്യത്തിന്റെ വ്യോമ പ്രതിരോധത്തിൽ നിർണായക പങ്ക് വഹിച്ച ഈ സൂപ്പർസോണിക് യുദ്ധവിമാനം 1960-കളിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. രാജ്യത്തിന്റെ സൈനിക വ്യോമയാന ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായമാണ് ഇതോടെ പൂർണമാകുന്നത്.
സേവനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ചണ്ഡീഗഡിൽ നടന്ന വിടവാങ്ങൽ ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഉന്നത സൈനിക മേധാവികൾ, മുൻ സൈനികർ എന്നിവർ പങ്കെടുത്തു. മിഗ്-21-കൾ, ജാഗ്വാറുകൾ, സൂര്യകിരൺ എയറോബാറ്റിക് ടീം എന്നിവയുടെ മനോഹരമായ ഫ്ലൈപാസ്റ്റ് ചടങ്ങിന് മാറ്റുകൂട്ടി. ഈ വിമാനങ്ങൾ ‘ബാദൽ’, ‘പാന്തർ’ ഫോർമേഷനുകളിൽ പറന്നു. എയർ ചീഫ് മാർഷൽ എപി സിംഗ് സ്ക്വാഡ്രൺ ലീഡർ പ്രിയ ശർമ്മയോടൊപ്പം ‘ബാദൽ’ ഫോർമേഷനിൽ പങ്കെടുത്തത് ശ്രദ്ധേയമായി.
1960-കളുടെ തുടക്കത്തിൽ ചൈനയുമായും പാകിസ്താനുമായും അതിർത്തിയിൽ തുടർച്ചയായ തർക്കങ്ങൾ നിലനിന്നിരുന്ന കാലഘട്ടത്തിൽ ഇന്ത്യക്ക് അത്യാധുനിക യുദ്ധവിമാനങ്ങൾ അനിവാര്യമായിരുന്നു. അമേരിക്കയുടെ എഫ്-86 സേബർ, ഫ്രാൻസിൻ്റെ മിറാഷ്, സോവിയറ്റ് യൂണിയൻ്റെ മിഗ്-21 എന്നിവയായിരുന്നു അക്കാലത്തെ ഏറ്റവും മികച്ച പോരാളികൾ. വിശദമായ ചർച്ചകൾക്കൊടുവിൽ സോവിയറ്റ് യൂണിയനുമായി കൈകോർക്കാൻ ഇന്ത്യ തീരുമാനിച്ചു അങ്ങനെ 1963-ൽ മിഗ്-21 ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി.
0 Comments