തിരുവനന്തപുരം: കേരള സ്റ്റേറ്റ് ലോട്ടറി ക്ഷേമനിധി ബോർഡിൽ 14 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാം പ്രതി കെ. സംഗീതിന്റെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി നിർദ്ദേശം. മാനസിക പ്രശ്‌നങ്ങളുണ്ടെന്ന സംഗീതിന്റെ വാദം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ നേരത്തെ തള്ളിയിരുന്നു.
ലോട്ടറി വകുപ്പിലെ ക്ലർക്കായിരുന്ന സംഗീത് 2014 മുതൽ 2020 വരെയുള്ള കാലയളവിലാണ് വൻ സാമ്പത്തിക വെട്ടിപ്പ് നടത്തിയത്. ലോട്ടറി തൊഴിലാളികളുടെ അംശാദായം ഉന്നത ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്കും മാറ്റുകയായിരുന്നു. ഈ തുക ഉപയോഗിച്ച് കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിന് കീഴിൽ മാത്രം 45 സ്ഥലമിടപാടുകൾ ഇയാൾ നടത്തിയതായി വിജിലൻസ് കണ്ടെത്തി.
തട്ടിയെടുത്ത പണം കൊണ്ട് നിർമ്മാണ കമ്പനികൾ തുടങ്ങുകയും ആഡംബര വീടുകൾ പണിയുകയും ചെയ്തിട്ടുണ്ട്. സംഗീതിന്റെ സുഹൃത്ത് അനിൽ കൺസ്‌ട്രേഷൻ കമ്പനി ആരംഭിച്ചു. തട്ടിയെടുത്ത പണം സുഹൃത്തിന്റെ പേരിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ട ശേഷം അതിൽ നിന്ന് ഓവർഡ്രാഫ്റ്റ് എടുത്ത് സഹോദരന് നൽകിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അറസ്റ്റിന് പിന്നാലെ തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സംഗീത് ഉന്നയിച്ചിരുന്നു.
0 Comments