തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം കടക്കവെ, മത്സരരംഗത്തേക്കില്ലെന്ന് തീർത്തുപറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. വർഷങ്ങൾക്ക് മുൻപ് പാർലമെന്ററി രാഷ്ട്രീയത്തോട് വിടപറഞ്ഞതാണെന്നും ആ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കിടെ സുധീരൻ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. പലപ്പോഴും നേതൃത്വം സമ്മർദ്ദം ചെലുത്തിയിട്ടുണ്ടെങ്കിലും നന്ദിപൂർവ്വം അവ നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾക്കായി ‘ലക്ഷ്യ 2026’ എന്ന പേരിൽ നേതൃക്യാമ്പ് നാളെ വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ ആരംഭിക്കും. സ്ഥാനാർത്ഥി നിർണ്ണയം ഉൾപ്പെടെയുള്ള നിർണ്ണായക വിഷയങ്ങൾ ക്യാമ്പിൽ ചർച്ചയാകും.
അതേസമയം, കണ്ണൂർ നിയമസഭാ സീറ്റിനെ ചൊല്ലി കോൺഗ്രസിനുള്ളിൽ വൻ പോര് മുറുകുകയാണ്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി തന്നെ മത്സരരംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചതോടെ പ്രാദേശിക നേതൃത്വം പ്രതിസന്ധിയിലായി. സുധാകരന് ഹൈക്കമാൻഡ് ഇളവ് നൽകിയെന്ന പ്രചാരണം ശക്തമാണെങ്കിലും മറ്റ് എം.പിമാരും ഇതേ ആവശ്യം ഉന്നയിക്കുമോ എന്ന ഭയത്തിലാണ് കെ.പി.സി.സി. സുധാകരന് പുറമെ മുൻ മേയർ ടി.ഒ. മോഹനൻ, റിജിൽ മാക്കുറ്റി, അമൃത രാമകൃഷ്ണൻ, മുഹമ്മദ് ഷമ്മാസ് എന്നിവരും കണ്ണൂർ സീറ്റിനായി ചരടുവലിക്കുന്നുണ്ട്.

0 Comments