ന്യൂഡൽഹി: മമത ബാനർജിക്കെതിരെ കേസ് എടുക്കാൻ സുപ്രീം കോടതിയെ സമീപിച്ച് ഇഡി. ഡിജിപി, കൊൽക്കത്ത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഇഡി. അന്വേഷണം തടസപ്പെടുത്തൾ, തെളിവുകൾ നശിപ്പിക്കൽ എന്നിവയിൽ കേസ് എടുക്കണമെന്നാണ് ആവശ്യം.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക്കിന്റെയും അതിന്റെ സഹസ്ഥാപകനായ പ്രതീക് ജെയിനിന്റെയും കൊൽക്കത്ത ഓഫീസുകളിൽ നടത്തിയ അന്വേഷണത്തിലും പരിശോധനയിലും ഇടപെട്ടുവെന്ന് ആരോപിച്ചാണ് ഹരജി. അന്വേഷണവുമായി ബന്ധപ്പെട്ട നിർണായകമായ രേഖകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിലേക്ക് ഈ ഇടപെടൽ കലാശിച്ചുവെന്നും നിയമപ്രകാരം ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് തടഞ്ഞുവെന്നും ഏജൻസി അവകാശപ്പെട്ടു. കോടതി ഇതുവരെ കേസ് പരിഗണിച്ചിട്ടില്ല.
രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പിഎസി മുമ്പ് തൃണമൂൽ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. 2021ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലും തുടർന്നുള്ള തെരഞ്ഞെടുപ്പുകളിലും പങ്കാളിയായിരുന്നു. ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തി. ഈ വിഷയത്തിൽ കൊൽക്കത്ത ഹൈക്കോടതിയിൽ രണ്ട് ക്രോസ്-പെറ്റീഷനുകൾ ഫയൽ ചെയ്തിരുന്നു. മമത ബാനർജിക്കെതിരെ സിബിഐ അന്വേഷണം വേണമെന്നും ഇഡി ആവശ്യപ്പെട്ടിരുന്നു.

0 Comments