ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിയും മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ എസ്. ശ്രീകുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 43 ദിവസത്തിന് ശേഷമാണ് കടുത്ത ഉപാധികളോടെയുള്ള കോടതി ഉത്തരവ്. ദ്വാരപാലക വിഗ്രഹങ്ങളിൽ സ്വർണ്ണപ്പാളികൾ പതിച്ചതുമായി ബന്ധപ്പെട്ട കേസിൽ മാത്രമാണ് ശ്രീകുമാർ പ്രതിയായിട്ടുള്ളത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ കൈമാറുന്ന സമയത്ത് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന ശ്രീകുമാർ, കോടതി നടപടികൾ പൂർത്തിയാക്കി ഇന്ന് തന്നെ ജയിൽ മോചിതനാകും.
താൻ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപേ മഹസറിന്റെ കരട് തയ്യാറാക്കിയിരുന്നുവെന്നും, ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിലുള്ള ഉത്തരവാദിത്തം എന്ന നിലയിലാണ് അതിൽ ഒപ്പിട്ടതെന്നുമാണ് ശ്രീകുമാർ കോടതിയിൽ വാദിച്ചത്. സ്വർണ്ണപ്പാളികൾ കൈമാറുന്നതിലും തിരികെ വാങ്ങുന്നതിലും താൻ ഔദ്യോഗിക കൃത്യനിർവ്വഹണം മാത്രമാണ് നടത്തിയതെന്നും ഇദ്ദേഹം വാദിച്ചു. കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെങ്കിലും വ്യക്തിപരമായ ഉപാധികളോടെ കോടതി ജാമ്യം നൽകുകയായിരുന്നു.

0 Comments