കൊല്ലം: കൊല്ലത്തെ കശുവണ്ടി ഇറക്കുമതി തട്ടിപ്പ് കേസില്‍ വ്യവസായി അനീഷ് ബാബുവിനെ ഇഡി കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 10 തവണ സമന്‍സ് അയച്ചിട്ടും ചോദ്യം ചെയ്യലിനായി അനീഷ് ബാബു ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഇഡി ഹരജി ഫയല്‍ ചെയ്തിരുന്നു.
ടാര്‍സാനിയയില്‍ നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്ത് നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയ കേസിലാണ് അനീഷിനെതിരെ ഇഡി അന്വേഷണം നടത്തുന്നത്. ചോദ്യം ചെയ്യലിനായി 10 തവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഇഡി നടപടി.
നേരത്തെ, അനീഷ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കില്ലെന്നും വിവരശേഖരണത്തിന് മാത്രമാണ് വിളിപ്പിച്ചതെന്നും ഇഡി വ്യക്തമാക്കിയിരുന്നെങ്കിലും ചോദ്യം ചെയ്യലിനായി ഇയാള്‍ ഹാജരായിരുന്നില്ല. അന്വേഷണം മുന്നോട്ടുപോകുന്ന ഘട്ടത്തില്‍ കേസ് ഒതുക്കിതീര്‍ക്കുന്നതിനായി ഇഡി ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ തന്നെ കൈക്കൂലിക്കായി സമീപിച്ചുവെന്ന് അനീഷ് ബാബു നേരത്തെ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇയാളുടെ അറസ്റ്റ് അൽപ്പസമയത്തിനകം രേഖപ്പെടുത്തും.

0 Comments