കേരളം ഏറെക്കാലമായി കാത്തിരിക്കുന്ന ശബരി, ഗുരുവായൂർ – തിരുനാവായ പാതയ്ക്ക് വീണ്ടും ജീവൻ വെയ്ക്കുന്നു. ഇരു പദ്ധതികളും മരവിപ്പിച്ചുകൊണ്ട് 2019-ൽ പുറപ്പെടുവിച്ച ഉത്തരവ് റെയിൽവേ ബോർഡ് റദ്ദാക്കി. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെയാണ് നടപടി റദ്ദാക്കിയത്.
പദ്ധതി മരവിപ്പിച്ച നടപടി പിൻവലിച്ചതോടെ, ശബരി പാതയ്ക്കായി സ്ഥലമേറ്റെടുപ്പ് നടപടികൾ ഊർജ്ജിതമാക്കാൻ റെയിൽവേ ബോർഡ് നിർദ്ദേശിച്ചു. ഇതിനാവശ്യമായ പദ്ധതിയുടെ വിശദാംശങ്ങൾ എത്രയും വേഗം സംസ്ഥാന സർക്കാരിന് കൈമാറാൻ റെയിൽവേ ബോർഡ് ഉത്തരവിട്ടിട്ടുണ്ട്. പദ്ധതി മരവിപ്പിച്ചതിനാൽ സ്ഥലമേറ്റെടുക്കാൻ കഴിയില്ലെന്ന സംസ്ഥാനത്തിന്റെ സാങ്കേതിക തടസ്സം ഇതോടെ നീങ്ങും.
നിർമ്മാണ പ്രവർത്തനങ്ങളിലെ ഇഴച്ചിൽ ചൂണ്ടിക്കാട്ടി 2019-ലാണ് റെയിൽവേ ഈ പദ്ധതികൾ മരവിപ്പിച്ചത്. കഴിഞ്ഞ ബജറ്റുകളിൽ ശബരി പാതയ്ക്കായി 100 കോടി രൂപയും ഗുരുവായൂർ – തിരുനാവായ പാതയ്ക്കായി 45 കോടി രൂപയും വകയിരുത്തിയിരുന്നെങ്കിലും, ഉത്തരവ് നിലനിന്നിരുന്നതിനാൽ ഈ തുക വിനിയോഗിക്കാൻ സാധിച്ചിരുന്നില്ല. പുതിയ നടപടിയോടെ വകയിരുത്തിയ ഫണ്ട് ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും.
0 Comments