2025 ഡിസംബർ അവസാനമായിരുന്നു ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ ദുരുപയോഗം കണ്ട് ലോകമാകെ ഞെട്ടിയത്. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എഐ ചാറ്റ്ബോട്ട് ആയ 'ഗ്രോക്കിന്' (Grok) ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും അശ്ലീല ചിത്രങ്ങൾ നിർമിക്കുകയും അത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പ്രചരിക്കുകയും ചെയ്തു.
അനുമതിയില്ലാത സ്ത്രീകളുടെയും കുട്ടികളുടെയും ലൈംഗികച്ചുവയുള്ള ചിത്രങ്ങൾ വ്യാപകമായി ഇത്തരത്തിൽ നിർമിക്കപ്പെട്ടതോടെയാണ് ഇതിന്‍റെ അപകടത്തെ കുറിച്ച് പലരും ബോധവാന്മാരായത്. എക്സിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഗ്രോക്കിനോട് അവ എഡിറ്റു ചെയ്തു തരാൻ ആളുകൾ ആവശ്യപ്പെട്ടത്. ആദ്യം സെലിബ്രിറ്റികളുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ നിർമ്മിച്ചതെങ്കിൽ പിന്നീടത് സാധാരണക്കാരായ ആളുകളെ കൂടി ബാധിച്ചതോടെ മസ്കിനെതിരെയും ഗ്രോകിനെതിരെയും വലിയ രീതിയിൽ പ്രതിഷേധം ഉയര്‍ന്നു.
ഗ്രോക്കിലുണ്ടായിരുന്ന 'സ്പൈസി മോഡ്' എന്ന ഓപ്ഷനായിരുന്നു എല്ലാത്തിനും തുടക്കമിട്ടത്. പ്രോംപ്റ്റുകള്‍ നൽകിയാൽ യഥാർഥ വ്യക്തികളുടെ ഏത് രീതിയിലുള്ള അശ്ലീല ചിത്രങ്ങൾ ഗ്രോക് നിര്‍മിച്ചു നൽകി. ഇതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ശക്തമായ ഭാഷയിൽ എക്സിനെയും മസ്കിനെയും വിമർശിക്കുകയും ഇത്തരം ചിത്രങ്ങൾ എത്രയും പെട്ടന്ന് നീക്കം ചെയ്യാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു..
മണിക്കൂറിൽ 6,700-ലധികം അശ്ലീല ചിത്രങ്ങൾ
Grok-ന്റെ സ്വതന്ത്ര ആപ്പിലും വെബ്സൈറ്റിലും നിർദേശങ്ങൾ ടെക്സ്റ്റ് രൂപത്തിൽ നൽകി അശ്ലീല ചിത്രങ്ങളും വിഡിയോളും ആളുകൾ നിർമിച്ചു. അതിനേക്കാള്‍ ഞെട്ടിക്കുന്നതായിരുന്നു വെറും അഞ്ചുദിവസത്തിനുള്ളില്‍ ഗ്രോക് നിര്‍മിച്ച 20,000 ചിത്രങ്ങളില്‍ രണ്ടു ശതമാനം ചിത്രങ്ങളും 18 വയസിന് താഴെയുള്ളവരാണെന്ന കണ്ടെത്തല്‍.സന്നദ്ധ സംഘടനയായ ഫൊറന്‍സിക്സ് ആണ് ഡിസംബര്‍ 25 മുതല്‍ ജനുവരി ഒന്നുവരെയുള്ള ചിത്രങ്ങള്‍ വിശകലനം ചെയ്ത് ഈ കണ്ടെത്തല്‍ നടത്തിയത്.
ബ്രസീലിയൻ സംഗീതജ്ഞ ജൂലി യുകാരിയുടെ ഫോട്ടോയാണ് ബിക്കിനി രൂപത്തിലാക്കി എക്സിൽ വ്യാപകമായി പ്രചരിച്ച ചിത്രങ്ങളിലൊന്ന്.പുതുവത്സര രാത്രിയില്‍ അവര്‍ എക്സില്‍ പങ്കുവെച്ച ഫോട്ടോയാണ് ഗ്രോക്കിലൂടെ എഡിറ്റ് ചെയ്ത് പ്രചരിച്ചത്. നെറ്റ്ഫ്ലിക്സ് സീരിസായ സ്ട്രെയ്ഞ്ചര്‍ തിങ്സിലെ കഥാപാത്രമായ പതിനാലുകാരിയുടെ ചിത്രവും സമാനമായി നിര്‍മ്മിക്കപ്പെട്ടു. ഇതും വ്യാപകമായി പ്രചരിച്ചു.
പിന്നാലെ തന്‍റെ കുട്ടിയുടെ പിതാവ് ഇലോണ്‍ മസ്കാണെന്ന് വെളിപ്പെടുത്തിയ എഴുത്തുകാരി ആഷ്‍ലി സെന്‍റ് ക്ലെയറിന്‍ ബാല്യകാല ഫോട്ടോകളും ഇത്തരത്തിൽ നിർമിക്കപ്പെട്ടു.ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അവര്‍ അറിയിക്കുകയും ചെയ്തു.ഗ്രോക്കിന്‍റെ നടപടി ഭയപ്പെടുത്തുന്നതാണെന്നും അവര്‍ സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ പറഞ്ഞു. പിന്നാലെ നിരവധി രാഷ്ട്രീയക്കാർ,സെലിബ്രിറ്റികൾ,മാധ്യമപ്രവർത്തകർ,കുട്ടികള്‍ തുടങ്ങിയവരും ഈ 'ഡിജിറ്റൽ റേപ്പിന്' വിധേയരായി.

0 Comments