ഹോർമുസ് പ്രതിസന്ധി മൂലം ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡോയിൽ കയറ്റുമതിയിൽ വൻ ഇടിവ്. ഗൾഫിലെ എണ്ണക്കമ്പനികളെ ഉദ്ധരിച്ച് സാമ്പത്തിക ഏജൻസികളുടേതാണ് റിപ്പോർട്ട്. കയറ്റുമതിയിലെ ഇടിവ് ഇന്ത്യയിലെ റിഫൈനിങ് മേഖലയിലെ വരുമാനത്തെയുൾപ്പെടെ ബാധിക്കും. റിഫൈൻഡ് ഉത്പന്നങ്ങളുടെ കയറ്റുമതി മൂന്നിലൊന്നായി കുറഞ്ഞിരിക്കുകയാണ്. ഇറാഖ്, യുഎഇ, സൗദി അറേബ്യ എന്നിവരെ ആശ്രയിച്ചായിരുന്നു ഇന്ത്യയുടെ പ്രധാന ക്രൂഡോയിൽ ഇറക്കുമതി. ലോകത്തിലെ തന്നെ ഏറ്റവും വലിയ റിഫൈനിങ് ഹബ്ബുകളിലൊന്നാണ് ഇന്ത്യ.
സ്വന്തമായി എണ്ണ നിക്ഷേപം കുറവാണെങ്കിലും, ഗൾഫിൽ നിന്നും റഷ്യയിൽ നിന്നും അസംസ്‌കൃത എണ്ണ വാങ്ങി അത് അത്യാധുനിക ശുദ്ധീകരണശാലകളിൽ ശുദ്ധീകരിച്ച് പെട്രോൾ, ഡീസൽ, വിമാന ഇന്ധനം എന്നിവയാക്കി മാറ്റാനുള്ള വലിയ ശേഷി ഇന്ത്യക്കുണ്ട്. ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് റിഫൈനറി ഇതിന് ഉദാഹരണമാണ്. ഇന്ത്യയുടെ ആഭ്യന്തര ആവശ്യത്തിന് ശേഷം വരുന്ന വലിയൊരു ഭാഗം ഇന്ധനം യൂറോപ്പ്, ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ഇന്ത്യ ഇതുവഴി കയറ്റുമതി ചെയ്യുന്നു.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയാണ് നിലവിൽ വൻ തിരിച്ചടിയാകുന്നത്. പ്രതിദിനം 1,41,000 ബാരൽ കയറ്റുമതി ചെയ്തിരുന്ന സ്ഥാനത്ത് നിന്ന് 48,600 ബാരലിലേക്ക് അത് കൂപ്പുകുത്താൻ പ്രധാന കാരണം അസംസ്‌കൃത എണ്ണയുടെ ദൗർലഭ്യമാണ്. കയറ്റുമതി വരുമാനത്തിലെ ഇടിവും ആഭ്യന്തര വിപണിയിലെ വിലക്കയറ്റവും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കുമെന്ന് സാമ്പത്തിക ഏജൻസികളുടെ മുന്നറിയിപ്പ്. ഹോർമുസ് പ്രതിസന്ധി എത്രയും വേഗം പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾ കടുത്ത ഊർജ ക്ഷാമത്തിലേക്കും സാമ്പത്തിക തിരിച്ചടിയിലേക്കും നീങ്ങുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്

0 Comments