മോദിയുടെ പ്രഖ്യാപനത്തില്‍ തകര്‍ന്നടിഞ്ഞ് വിപണികള്‍; നേരിട്ടത് വന്‍ നഷ്ടം

 



മുംബൈ: ഇന്ത്യന്‍ ഓഹരിവിപണികള്‍ തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത് കനത്ത നഷ്ടത്തില്‍. ബോംബെ സൂചിക സെന്‍സെക്‌സ് 1300 പോയിന്റ് നഷ്ടത്തോടെയാണ് വ്യപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റിയില്‍ 360 പോയിന്റ് നഷ്ടമുണ്ടായി. 76,008.22 പോയിന്റിലാണ് ബോംബെ സൂചിക വ്യാപാരം അവസാനിപ്പിച്ചത്. ദേശീയസൂചിക നിഫ്റ്റി 23,811 ക്ലോസ് ചെയ്തത്.

വിപണിയിലെ പ്രധാനപ്പെട്ട 16 സെക്ടറുകളുംനഷ്ടത്തിലാണ്കടുത്ത വില്‍പന സമ്മര്‍ദമാണ് വിപണിയെ സ്വാധീനിച്ചത്. നിഫ്റ്റി സ്‌മോള്‍ക്യാപ് 100 ഇന്‍ഡക്‌സ് 1.9 ശതമാനവും നിഫ്റ്റി മിഡ്ക്യാപ് 100 0.93 ശതമാനവും ഇടിഞ്ഞു.

ഓഹരികളില്‍ ബിപിസിഎല്‍, എച്ച്പിസിഎല്‍ തുടങ്ങിയവക്ക് 2.6 ശതമാനം നഷ്ടം നേരിട്ടു.ഇന്ത്യന്‍ ഹോട്ടല്‍, ലെമണ്‍ ട്രീ ഹോട്ടല്‍, ചാലറ്റ് ഹോട്ടല്‍, തോമസ് കുക്ക് എന്നിവക്ക് 1.2 ശതമാനം മുതല്‍ 5.3 ശതമാനം നഷ്ടം രേഖപ്പെടുത്തി. ജ്വല്ലറി ഓഹരികളാണ് വലിയ നഷ്ടം രേഖപ്പെടുത്തിയ ഓഹരികള്‍. കല്യാണ്‍ സെന്‍കോ തുടങ്ങിയ ജ്വല്ലറികളുടെ ഓഹരികള്‍ 7.6 ശതമാനം മുതല്‍ 11 ശതമാനം വരെഇടിഞ്ഞു.

പശ്ചിമേഷ്യന്‍ പ്രതിസന്ധിയെ തുടര്‍ന്ന് എണ്ണഉപഭോഗം കുറക്കണമെന്നും സ്വര്‍ണം വാങ്ങുന്നത് മാറ്റിവെക്കണമെന്നുമുള്ള മോദിയുടെ പ്രഖ്യാപനം വിപണിയെ നെഗറ്റീവായി സ്വാധീനിച്ചു. ഇത് ഓയില്‍മാര്‍ക്കറ്റിങ് കമ്പനികളുടേയും ജ്വല്ലറികളുടേയും ഓഹരിവില ഇടിയുന്നതിലേക്ക് നയിച്ചു. ഇതിനൊപ്പം രൂപയുടെ മൂല്യം ഇടിഞ്ഞതും വിദേശനിക്ഷേപകര്‍ ഏകദേശം 4,110.60 കോടിക്ക് തുല്യമായ ഓഹരികള്‍ വിറ്റഴിച്ചതും വിപണിയെ ബാധിച്ചു. മറ്റ് പല ഏഷ്യന്‍ വിപണികളും ഇന്ന് തകര്‍ച്ചയെ അഭിമുഖീകരിച്ചിരുന്നു.

Post a Comment

0 Comments