ചെന്നൈ: തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും 40 ലോക്‌സഭാ സീറ്റിൽ 39-ലും ജയം ഉറപ്പെന്ന് ഡി.എം.കെ.യുടെ ആഭ്യന്തരസർവേ. 32 സീറ്റിൽ വൻ ഭൂരിപക്ഷത്തോടെയും ഏഴിടത്ത് ചെറിയ ഭൂരിപക്ഷത്തോടെയും ജയിക്കും. ഒരു സീറ്റിൽ ജയം ഉറപ്പില്ല.
ഏപ്രിൽ 19-ന് വോട്ടെടുപ്പ് കഴിഞ്ഞയുടനെയാണ് പാർട്ടി പ്രവർത്തകരെ ഉപയോഗിച്ച് ഡി.എം.കെ. ആഭ്യന്തരസർവേ നടത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അതേ സീറ്റുനില ഡി.എം.കെ. സഖ്യം നിലനിർത്തുമെന്നാണ് സർവേയിലെ കണ്ടെത്തലെന്ന് പാർട്ടി പറയുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെപ്പോലെ വൻ ഭൂരിപക്ഷത്തിൽ ജയിക്കാവുന്ന സീറ്റുകളുടെ എണ്ണം 32 ആണെന്നാണ് പാർട്ടിയുടെ കണക്ക്.
തേനി, തിരുനൽവേലി, തിരുച്ചിറപ്പള്ളി, പൊള്ളാച്ചി എന്നിവയുൾപ്പെടെ ഏഴുമണ്ഡലങ്ങളിൽ കനത്ത മത്സരമുണ്ട്. ഇവിടെ ചെറിയ ഭൂരിപക്ഷത്തിന് ജയിക്കും.
ജയസാധ്യത കുറവുള്ള ഒരു മണ്ഡലം ഏതാണെന്ന് വ്യക്തമല്ല. കള്ളക്കുറിച്ചിയോ ധർമപുരിയോ ആകാം എന്നാണ് കരുതുന്നത്. ഈ രണ്ട് മണ്ഡലത്തിലും 80 ശതമാനത്തിലേറെയായിരുന്നു പോളിങ്.
പി.എം.കെ. നേതാവ് അൻപുമണി രാംദാസിന്റെ ഭാര്യ സൗമ്യ അൻപുമണി മത്സരിച്ച ധർമപുരി ശക്തമായ ത്രികോണമത്സരംനടന്ന മണ്ഡലമാണ്. തമിഴ്‌നാട്ടിൽ ഇത്തവണ 69.72 ശതമാനം പേരാണ് വോട്ടുചെയ്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 72 ശതമാനമായിരുന്നു പോളിങ്.

0 Comments