മുംബൈ:മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണ കോടതിയെ സമീപിച്ചു. ജയിലിൽ വെച്ച് കുടുംബവുമായി സംസാരിക്കാൻ അനുമതി തേടിയാണ് ഹരജി. ഡൽഹി പട്യാല ഹൗസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഹരജി നാളെ കോടതി പരിഗണിക്കും.
2019ലാണ് പാകിസ്താൻ വംശജനും കനേഡിയൻ പൗരനുമായ തഹാവൂർ റാണയെ കൈമാറണെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അമേരിക്കക്ക് അപേക്ഷ നൽകിയത്. റാണക്കെതിരായ തെളിവുകളും കൈമാറി. അതേസമയം ഇന്ത്യയിൽ എത്തിയാൽ തന്നെ പീഡിപ്പിക്കുമെന്ന് റാണ യുഎസ് സുപ്രിംകോടതിയിൽ വാദിച്ചിരുന്നു. എന്നാൽ അപേക്ഷ തള്ളിയ അമേരിക്കൻ സുപ്രിംകോടതി 2025 ജനുവരി 25നാണ് റാണയെ ഇന്ത്യക്ക് കൈമാറാൻ അനുമതി നൽകിയത്. 2008ൽ മുംബൈ ഭീകരാക്രമണം നടക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ റാണ മുംബൈയിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. റാണ, ഇന്ത്യ വിട്ട് ദിവസങ്ങൾക്കുള്ളിലാണ് ഭീകരാക്രമണം നടന്നത്. ഭീകരബന്ധക്കേസിൽ 2009-ൽ ഷിക്കാഗോയിൽ അറസ്റ്റിലായ റാണ, യുഎസിലെ ലൊസാഞ്ചലസ് ജയിലിലായിരുന്നു.
മുംബൈ ഭീകരാക്രമണ കേസിൽ തനിക്ക് പങ്കില്ലെന്നും ഭീകരാക്രമണത്തിൻ്റെ ആസൂത്രണത്തിന് പിന്നിൽ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയാണെന്നും റാണ മൊഴി നൽകിയിരുന്നു. മുംബൈയും ഡൽഹിയും കേരളവും താൻ സന്ദർശിച്ചിരുന്നുവെന്നും കേരളത്തിൽ എത്തിയത് പരിചയക്കാരെ കാണാനാണ് എന്നും മുംബൈ പൊലീസിന് റാണ മൊഴി നൽകിയതായാണ് സൂചനകൾ പുറത്ത് വന്നിരുന്നത്.
0 Comments