നീറ്റ് യുജി: യോഗ്യത നേടിയത് 12,36,531 വിദ്യാര്‍ഥികള്‍; എംബിബിഎസിലുള്ളത് 1,12,112 സീറ്റുകള്‍

 



ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷയില്‍ 12,36,531 പേര്‍ യോഗ്യത നേടി. എന്നാൽ 1,12,112 സീറ്റുകള്‍ മാത്രമാണ് എംബിബിഎസിലുള്ളത്. ഇത്തവണ ഒരു വിദ്യാര്‍ഥിക്ക് പോലും മുഴുവന്‍ സ്‌കോറായ 720 മാര്‍ക്ക് നേടാനായില്ല. കഴിഞ്ഞ വര്‍ഷം 17 പേര്‍ 720 മാര്‍ക്ക് നേടിയിരുന്നു.

രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാറിനാണ് അഖിലേന്ത്യ തലത്തില്‍ ഒന്നാം റാങ്ക് (686 മാര്‍ക്ക്). 99.9999547 പേര്‍സെന്റൈലാണ് മഹേഷ് നേടിയത്. മധ്യപ്രദേശ് സ്വദേശി ഉത്കര്‍ഷ് അവാധിയയ്ക്കാണ് രണ്ടാം റാങ്ക്. 99.9999095 പേര്‍സെന്റൈലാണ് ഉത്കര്‍ഷ് നേടിയത്. മഹാരാഷ്ട്ര സ്വദേശി കൃഷാംഗ് ജോഷിയാണ് മൂന്നാം സ്ഥാനം നേടിയത്. 99.9998189 പേര്‍സെന്റൈലാണ് കൃഷാംഗ് നേടിയത്. ആദ്യ നൂറ് റാങ്കുകളില്‍ മലയാളികള്‍ ഇടം നേടിയില്ല. മലയാളിയായ ദീപ്നിയ 109-ാം റാങ്ക് നേടി.

ഇത്തവണ ഉയര്‍ന്ന മാര്‍ക്ക് കുറവായതിനാല്‍ കട്ട് ഓഫ് മാര്‍ക്കും കുറഞ്ഞു. ഈ വര്‍ഷം ജനറല്‍ വിഭാഗ കട്ട് ഓഫ് 686നും 144നും ഇടയിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 720നും 162നും ഇടയിലായിരുന്നു, 2023ല്‍ ഇത് 720നും 137നും ഇടയിലായിരുന്നു. 2019ല്‍ എന്‍ടിഎ നീറ്റ് പരീക്ഷ നടത്താന്‍ തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ ഉയര്‍ന്ന സ്‌കോറാണിത്.

ഏറ്റവും കൂടുതല്‍ യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് (1,70,684), തൊട്ടുപിന്നില്‍ മഹാരാഷ്ട്ര (1,25,727), രാജസ്ഥാന്‍ (1,19,865), കര്‍ണാടക (83,582), ബീഹാര്‍ (80,954) എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്. ആദ്യ 20 വിദ്യാര്‍ഥികളില്‍ നാലുപേര്‍ വീതം രാജസ്ഥാനില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമാണ്.

ഇന്ത്യയിലുടനീളമുള്ള 557 നഗരങ്ങളിലെ 4,750 കേന്ദ്രങ്ങളിലും വിദേശത്തെ 14 കേന്ദ്രങ്ങളിലുമായി മെയ് നാലിനാണ് നീറ്റ് യുജി പരീക്ഷ നടന്നത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ)യുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ല്‍ ഫലം ലഭ്യമാണ്. ഈ വര്‍ഷം മെയ് 4നാണ് നീറ്റ് യുജി 2025 പരീക്ഷ നടന്നത്. രാജ്യത്തുടനീളമുള്ള എംബിബിഎസ്, ബിഡിഎസ് പ്രോഗ്രാമുകളിലെ സീറ്റുകള്‍ക്കായി 22.7 ലക്ഷം മെഡിക്കല്‍ വിദ്യാര്‍ഥികളാണ് മത്സരിച്ചത്.

Post a Comment

0 Comments