അഹമ്മദാബാദ് വിമാന ദുരന്തത്തിൽ വിറങ്ങലിച്ച് രാജ്യം; മരണസംഖ്യ 294 ആയി, പ്രധാനമന്ത്രി ദുരന്തസ്ഥലത്ത് എത്തും

 



അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരണം മുന്നൂറിനോട് അടുക്കുകയാണ്. നിലവിൽ 294 മരണമാണ് സ്ഥിരീകരിച്ചത്. 24 പ്രദേശവാസികൾക്കും ജീവൻ നഷ്ടമായി. അറുപതിലേറെ പേരാണ് ചികിത്സയിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ അഹമ്മദാബാദിൽ എത്തും. സിവിൽ ആശുപത്രിയിൽ പരിക്കേറ്റവരെ കാണും. ദുരന്തത്തിൽ ഡിജിസിഎ അടക്കം പ്രഖ്യാപിച്ച അന്വേഷണങ്ങൾ ഇന്ന് തുടങ്ങും.

വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്. ഇതിലെ വിവരങ്ങളാകും അപകടത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിൽ നിർണായകമാവുക. മൃതദേഹം തിരിച്ചറിയാൻ ഡിഎൻഎ പരിശോധനയടക്കമുള്ള നടപടികളും ഇന്ന് തുടങ്ങും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

അമേരിക്കയിൽ നിന്നും യുകെയിൽ നിന്നുമുള്ള വിദഗ്ധ സംഘം ഉടൻ ഇന്ത്യയിലെത്തും. വിദഗ്ധ സമിതി രൂപീകരിച്ച് പരിശോധിക്കാനുളള തീരുമാനത്തിലാണ് വ്യോമയാനമന്ത്രാലയം. വ്യോമയാന സുരക്ഷ ശക്തമാക്കാൻ ഉള്ള വഴികൾ സമിതി നിർദ്ദേശിക്കും. അന്വേഷണത്തിൽ രണ്ട് അമേരിക്കൻ ഏജൻസികളും പങ്കെടുക്കും.അമേരിക്കയുടെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അന്വേഷണവുമായി സഹകരിക്കും. ബോയിങ്ങിൽ നിന്നും ജിഇയിൽ നിന്നും വിവരങ്ങൾ തേടിയെന്ന് അമേരിക്കൻ ഗതാഗത സെക്രട്ടറി ഷോൺ ഡഫി വ്യക്തമാക്കി. അന്വേഷണത്തിലെ കണ്ടെത്തലുകൾ അനുസരിച്ച് സുരക്ഷാ നിർദ്ദേശങ്ങൾ നടപ്പിലാക്കും

Post a Comment

0 Comments