ഉണ്ണി മുകുന്ദൻ മർദിച്ചെന്ന മുൻ മാനേജറുടെ പരാതിയിൽ സിനിമാ സംഘടനകൾ ഇന്ന് വിശദീകരണം തേടും




 കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന മുൻ മാനേജർ വിപിൻ കുമാറിന്റെ പരാതിയിൽ സിനിമ സംഘടനകൾ ഇന്ന് വിശദീകരണം തേടും. ഉണ്ണി മുകുന്ദൻ താരസംഘടനയായ 'അമ്മയ്ക്കും' വിപിൻ കുമാർ ഫെഫ്കയ്ക്കുമാകും വിശദീകരണം നൽകുക. ഉണ്ണി മുകുന്ദനെതിരെ വിപിൻ കുമാർ അമ്മയ്ക്കും ഫെഫ്കയ്ക്കും പരാതി നൽകിയിരുന്നു. 

അതിനിടെ വിപിൻ കുമാറിനെ മർദിച്ചെന്ന പരാതി തള്ളി ഉണ്ണി മുകുന്ദനും രംഗത്ത് വന്നിരുന്നു. വിഷയം താരം അമ്മയ്ക്ക് മുന്നിൽ വിശദീകരിക്കും. വിപിൻ കുമാറിന്റെ പരാതി കൂടി കേട്ട ശേഷമാകും സംഘടനകൾ തുടർ നടപടി സ്വീകരിക്കുക.

അതേസമയം, നടന്‍ ഉണ്ണി മുകുന്ദന്‍ തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ പറയുന്നു. താന്‍ അദ്ദേഹത്തിന്റെ മാനേജര്‍ അല്ലെന്ന വാദം തെറ്റാണെന്നും ഉണ്ണി മുകുന്ദന്‍ അഭ്യര്‍ഥിച്ചിട്ടാണ് സന്തതസഹചാരിയായി കൂടെ നിന്നതെന്നും വിപിന്‍ പറയുന്നു.

ഉണ്ണി മുകുന്ദന് അഞ്ചു വര്‍ഷം ഡേറ്റില്ലെന്ന് മാനേജര്‍ അല്ലാത്ത ഒരാള്‍ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോയെന്നും വിപിന്‍ ചോദിച്ചു. താരത്തിന്റെ പേരും പറഞ്ഞ് ആരോടും താന്‍ വിവാഹാഭ്യര്‍ഥന നടത്തിയിട്ടില്ലെന്നും ഇപ്പോള്‍ ഉണ്ണി മുകുന്ദന്‍ തനിക്കെതിരെ ഉന്നയിക്കുന്ന പ്രശ്‌നങ്ങളെല്ലാം താരത്തിനെതിരെ താന്‍ കേസ് കൊടുത്തതിന് ശേഷം ആരോപിക്കുന്നവയാണെന്നും വിപിന്‍ വ്യക്തമാക്കി.

Post a Comment

0 Comments