തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണം ഇല്ലാതെ ശസ്ത്രക്രിയ മുടങ്ങിയെന്ന യൂറോളജി വിഭാഗം വകുപ്പ് മേധാവിയുടെ തുറന്നുപറച്ചിലിൽ അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ്. വകുപ്പുതല അന്വേഷണം ആദ്യഘട്ടത്തിൽ നടത്തും. ഹാരിസ് ചിറക്കലിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ വകുപ്പുതല നടപടി ഉണ്ടാകുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ തുറന്നു പറച്ചിൽ നടത്തിയ ഡോക്ടർ ഹാരിസ് ചിറക്കലിന്റ പ്രസ്താവന വിവാദമായിരുന്നു. ഇതിൽ അന്വേഷണം നടത്താനാണ് ആരോഗ്യ വകുപ്പ് തീരുമാനം. സർക്കാർ ഉത്തരവ് വരുന്ന മുറയ്ക്കായിരിക്കും അന്വേഷണം തുടങ്ങുക. ശസ്ത്രക്രിയ മുടങ്ങിയതോ ഉപകരണം ഇല്ലാത്തതോ ആയ കാര്യങ്ങൾ ആരും അറിയിച്ചിരുന്നില്ല എന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി ശനിയാഴ്ച പറഞ്ഞിരുന്നു.
അതേസമയം ഡോക്ടർ ഹാരിസ് ഉന്നയിച്ച ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ്. യൂറോളജി വിഭാഗത്തിൽ മാത്രമല്ല മറ്റു പല വിഭാഗങ്ങളിലും ഉപകരണങ്ങളുടെ കുറവുണ്ടെന്നായിരുന്നു ഡോക്ടറുടെ ശനിയാഴ്ചത്തെ പ്രതികരണം. അക്കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുമ്പിൽ പറയില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഡോക്ടർ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ ഡോ. ഹാരിസ് ചിറക്കൽ അവധിയിലാണ്
0 Comments