ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി! നായകനായുള്ള അരങ്ങേറ്റം ഗംഭീരമാക്കി ശുഭ്മന്‍ ഗില്‍

    


ലണ്ടന്‍: ഇന്ത്യന്‍ ടെസ്റ്റ് നായകനായുള്ള അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് ശുഭ്മന്‍ ഗില്‍. സെഞ്ച്വറി തിളക്കത്തോടെയാണ് ഗില്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചത്. ഇന്ത്യൻ ടീമിന്റെ നായകനായി അരങ്ങേറ്റം കുറിച്ച ടെസ്റ്റില്‍ ഇതിനേക്കാള്‍ വലിയൊരു സന്ദേശം ശുഭ്മന്‍ ഗില്ലിന് നല്‍കാനില്ല. രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി നായകനായ ശുഭ്മന്‍ ഗില്‍ ക്രീസില്‍ ചരിത്രം കുറിച്ചത് വിരാട് കോഹ്‌ലിയുടെ നാലാം നമ്പറിലാണെന്നതും ശ്രദ്ധേയമാണ്.

ക്യാപ്റ്റനായ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ഇരുപത്തിയഞ്ചുകാരനായ ശുഭ്മന്‍ ഗില്‍. വിജയ് ഹസാരെ, സുനില്‍ ഗവാസ്കർ, ദിലീപ് വെംഗ്‌സാര്‍ക്കര്‍, വിരാട് കോഹ്‌ലി എന്നിവരാണ് ഗില്ലിന് മുന്‍പ് ഈ നേട്ടം കൈവരിച്ചവര്‍. ക്ഷമയും ക്ലാസും ഒത്തുചേര്‍ന്ന ഗില്ലിന്റെ ഇന്നിംഗ്‌സില്‍ പിറന്നത് മനോഹര ഷോട്ടുകള്‍ ആയിരുന്നു. യശസ്വി ജയ്‌സ്വാളിനൊപ്പം മൂന്നാം വിക്കറ്റില്‍ നിര്‍ണായകമായ 129 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ഗില്‍ ഇംഗ്ലീഷ് പേസര്‍മാരുടെ പതിവ് കെണിയിലേക്ക് ബാറ്റ് വയ്ക്കാന്‍ തയ്യാറായില്ല.

അതേസമയം മുപ്പത്തി മൂന്നാം ടെസ്റ്റിനിറങ്ങിയ ഗില്ലിന്റെ ആറാം സെഞ്ച്വറിയാണിത്. ഇംഗ്ലണ്ടിനെതിരെ മൂന്നാമത്തേതും. ഏകദിനത്തില്‍ എട്ടും ട്വന്റി 20യില്‍ ഒരു സെഞ്ച്വറിയും നേടിയിട്ടുള്ള ഗിൽ ഇരുപത്തിയഞ്ച് വയസ്സിനിടെ ആകെ പതിനഞ്ച് സെഞ്ച്വറി നേടിയിട്ടുണ്ട്. ഇന്ത്യയിലെ ബാറ്റിംഗ് മികവ് വിദേശത്തില്ലെന്ന വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി ഇംഗ്ലണ്ടില്‍ എത്തിയ ഗില്ലിന് ഇതിനേക്കാള്‍ നല്ലൊരു മറുപടി നല്‍കാനില്ല. ഒരു സിക്‌സും 16 ഫോറും ഉള്‍പ്പെടുന്നതാണ് ഗില്ലിന്റെ ഇന്നിംഗ്‌സ്.

അതേസമയം, ലീഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ മുന്നേറ്റം തുടരുകയാണ്. ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 359 റണ്‍സ് എടുത്തിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് ഇംഗ്ലണ്ടില്‍ ടെസ്റ്റിന്റെ ആദ്യദിവസം ഇന്ത്യ 300 റണ്‍സിലേറെ നേടുന്നത്. നേരത്തെ, യശസ്വി ജയ്‌സ്വാളും ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി നേടിയിരുന്നു. 101 റണ്‍സ് നേടിയ ജയ്‌സ്വാള്‍, ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. ഒരു സിക്‌സും 16 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്.

Post a Comment

0 Comments