തിരുവനന്തപുരം: പ്രിയങ്ക ഗാന്ധിയുടെ വരവോടെ പ്രതീക്ഷിച്ചതിനേക്കാൾ വലിയ ജന പങ്കാളിത്തം റോഡ്ഷോയിൽ ഉണ്ടായെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പെൻഷൻ കൃത്യമായി കൊടുക്കാത്തതിനെയാണ് പ്രിയങ്ക ഗാന്ധി വിമർശിച്ചത്. യുഡിഎഫ് പറയാൻ ഉദ്ദേശിച്ച രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തിയിട്ടുണ്ട് എന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൻവറിന്റെ റോഡ് ഷോ നന്നായിട്ടുണ്ട് എന്നാണ് ആളുകൾ പറഞ്ഞത്. ഇതൊക്കെ എവിടെ ഉള്ളവരാണ് എന്നറിയില്ലല്ലോയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പെൻഷൻ കൊടുക്കുന്നുവെന്ന പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിനെതിരെ എം സ്വരാജ് രംഗത്തുവന്നിരുന്നു. പെൻഷനെ കൈക്കൂലി എന്ന് ആക്ഷേപിച്ച കോൺഗ്രസ് നേതാക്കളുടെ ഹൃദയ ശൂന്യത വിമർശിക്കപ്പെടണമെന്ന് എം സ്വരാജ് പറഞ്ഞു. മനുഷ്യനെ കണക്കാക്കുന്ന രീതിയിൽ വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണം. സർക്കാർ തയ്യാറാക്കിയ പുതിയ നയം കേന്ദ്രം അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സർക്കാരിന് തോന്നുമ്പോഴോ തെരഞ്ഞെടുപ്പ് കാലത്തോ അല്ല പെൻഷൻ കൊടുക്കേണ്ടതെന്നും പെൻഷൻ രാഷ്ട്രീയവൽക്കരിച്ചിരിക്കുകയാണെന്നുമാണ് പ്രിയങ്കാ ഗാന്ധി പറഞ്ഞത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഈ സംസ്ഥാനത്ത് ഒരു മാറ്റം കൊണ്ടുവരണം. ആ മാറ്റത്തിന് വേണ്ടിയുള്ള ആദ്യ അവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടിരുന്നു.
0 Comments