ഇന്ത്യക്കായി വ്യോമപാത തുറന്ന് ഇറാന്‍; ആയിരം വിദ്യാര്‍ത്ഥികളെ ഇന്ത്യയില്‍ എത്തിക്കും




 ന്യൂഡല്‍ഹി: ഇറാന്റെ വ്യോമാതിര്‍ത്തി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി തുറന്നു. മഷാദിലെ ഷഹീദ് ഹാഷിമി നേജാദ് അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നും ആദ്യ വിമാനം ഇന്ന് രാത്രി 11 മണിക്ക് എത്തും. ഓപറേഷന്‍ സിന്ധുവിന്റെ ഭാഗമായി ആയിരം വിദ്യാര്‍ത്ഥികളെയാണ് ഇന്ത്യയില്‍ എത്തിക്കുന്നത്.

നാളെ രാവിലെയും വൈകിട്ടും കൂടുതല്‍ വിമാനങ്ങള്‍ എത്തും. ഇറാനില്‍ നിന്നും കരമാര്‍ഗം അയല്‍ രാജ്യങ്ങളില്‍ എത്തിച്ചശേഷം ഡല്‍ഹിയില്‍ കൊണ്ടുവരാനുള്ള നീക്കം ഇതോടെ മാറ്റി. ഇസ്രായേലില്‍ നിന്നുള്ള മിസൈല്‍ ആക്രമണങ്ങളും ഡ്രോണ്‍ ആക്രമണങ്ങളും തുടരുന്നതിനാല്‍ ഇറാനിയന്‍ വ്യോമാതിര്‍ത്തി അടച്ചിരിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ ഇന്ത്യക്ക് മാത്രമായി വ്യോമാതിര്‍ത്തി തുറക്കുകയാണ്.

ഇസ്രായേലുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടിയെ 'ഓപ്പറേഷന്‍ സിന്ധു' എന്ന പേരിലാണ് വിശേഷിപ്പിക്കുന്നത്. നേരത്തെ വ്യോമാതിര്‍ത്തി അടച്ചതിനാല്‍ അര്‍മേനിയ വഴിയും തുര്‍ക്ക്‌മെനിസ്താന്‍ വഴിയുമൊക്കെയായിരുന്നു ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചിരുന്നത്.

Post a Comment

0 Comments