നിരവധി പേരെ ബുദ്ധിമുട്ടിലാക്കുന്ന രോഗങ്ങളിൽ ഒന്നാണ് കൊതുക് മൂലം പകരുന്ന ഡെങ്കിപ്പനി. ഈ അസുഖം മരണത്തിന് വരെ കാരണമാവാറുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ ആദ്യത്തെ ഡെങ്കി വാക്‌സിൻ യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണ്. വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
അതേസമയം രണ്ട് വർഷമാണ് മൂന്നാംഘട്ട പരീക്ഷണത്തിന്റെ കാലാവധി. 2027 അവസാന പാദത്തോടെ ആയിരിക്കും വാക്‌സിന്റെ നിരീക്ഷണ കാലയളവ് അവസാനിക്കുക. ഐസിഎംആറും പനേഷ്യ ബയോടെക്കും ചേർന്നാണ് പരീക്ഷണം നടത്തുന്നത്.
സിംഗിൾ-ഡോസിൽ ഡെങ്കി നിയന്ത്രിക്കാൻ കഴിയുന്ന തരത്തിലാണ് വാക്‌സിൻ നിർമാണം. രാജ്യവ്യാപകമായി 20 കേന്ദ്രങ്ങളിലായി 10,335 ജോഡി ആളുകളിലാണ് വാക്‌സിൻ പരീക്ഷണം നടത്തുന്നത്. 70% ത്തിലധികം പേർ ഇതിനകം ഇതിനായി എൻറോൾ ചെയ്തിട്ടുണ്ട്.
ചെന്നൈ, പൂനെ, ഹൈദരാബാദ്, ബെംഗളൂരു, ന്യൂഡൽഹി, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലെ പ്രമുഖ മെഡിക്കൽ സ്ഥാപനങ്ങളിലാണ് പരീക്ഷണം നടക്കുന്നത്. ഇന്ത്യയിൽ എല്ലാ വർഷവും സീസണൽ ഡെങ്കിപ്പനി പടരാറുണ്ട്. ആഗോളതലത്തിൽ ഓരോ വർഷവും ഏകദേശം 390 ദശലക്ഷം ഡെങ്കിപ്പനി അണുബാധകൾ ഉണ്ടാകുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.
0 Comments