റഷ്യ-യുക്രൈൻ വെടിനിർത്തൽ കരാറാകാതെ ട്രംപ്-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു

 




അലാസ്‌ക: യുക്രൈൻ യുദ്ധത്തിൽ വെടിനിർത്തൽ കരാറാകാതെ ട്രംപ്-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു. അലാസ്കയിൽ രണ്ടര മണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ സംയുക്ത വാർത്താസമ്മേളനം നടത്തിയ നേതാക്കൾ ചർച്ചയിൽ വലിയ പുരോഗതിയുണ്ടെന്ന് മാധ്യമപ്രവർത്തകരെ അറിയിച്ചു.


വിശദാംശങ്ങൾ യുക്രൈനുമായും യൂറോപ്യൻ യൂണിയനുമായും ഉടൻ ചർച്ചചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. വൈകാതെ തന്നെ ആ ലക്ഷ്യത്തിലെത്താനാകും. ചര്‍ച്ചയിലുണ്ടായ ധാരണകളെ കുറിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കിയുമായും നാറ്റോ നേതാക്കളുമായും സംസാരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. പുടിനുമായി നേരിട്ടുള്ള ചര്‍ച്ച തുടരുമെന്ന സൂചനയും ട്രംപ് നല്‍കി.

യുദ്ധം അവസാനിപ്പിക്കാൻ താത്പര്യമുണ്ടെന്നും സമാധാനപാത തുറക്കുമെന്നും പുടിൻ പ്രതികരിച്ചു. തുടർ ചർച്ചക്കായി റഷ്യയിലേക്ക് ട്രംപിനെ പുടിൻ ക്ഷണിച്ചു. യുക്രൈന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ റഷ്യയുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണം. യുക്രൈനിലെ നിലവിലെ സാഹചര്യങ്ങള്‍ റഷ്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ദീര്‍ഘകാലത്തേക്കുള്ള സമാധാനം ഉണ്ടാവണമെങ്കില്‍ ഈ സംഘര്‍ഷങ്ങളുടെ മൂലകാരണങ്ങള്‍ ഇല്ലാതാവണം. യുക്രൈന്‍ തങ്ങളുടെ സഹോദര രാജ്യമാണ്. യുക്രൈന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്ന കാര്യത്തില്‍ താന്‍ പ്രസിഡന്റ് ട്രംപിനോട് യോജിക്കുന്നുവെന്നും പുടിൻ കൂട്ടിച്ചേർത്തു.

Post a Comment

0 Comments