മാവേലിക്കരയുടെ മുൻ നിയമസഭാ പ്രതിനിധിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം. മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നിലവിൽ രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി സംസ്ഥാന ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു.
1969-ൽ കെ.എസ്.യു പ്രസ്ഥാനത്തിലൂടെയാണ് എം. മുരളി പൊതുപ്രവർത്തന രംഗത്തേക്ക് പ്രവേശിക്കുന്നത്. തുടർന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെ.പി.സി.സി ജനറൽ സെക്രട്ടറി, ദേശീയ കൗൺസിൽ അംഗം തുടങ്ങി പാർട്ടിയിലെ നിർണ്ണായക പദവികൾ അദ്ദേഹം വഹിച്ചു. 1991 മുതൽ 2006 വരെയുള്ള തുടർച്ചയായ നാല് തവണ (1991, 1996, 2001, 2006) മാവേലിക്കര നിയോജക മണ്ഡലത്തെ അദ്ദേഹം നിയമസഭയിൽ പ്രതിനിധീകരിച്ചു.
എം.ജി സർവ്വകലാശാലയുടെ ആദ്യ സെനറ്റ് അംഗമായിരുന്ന മുരളി, കെ.എസ്.ഇ.ബി, കെ.എസ്.എഫ്.ഇ, കെ.എസ്.ആർ.ടി.സി, കേരള യുവജനക്ഷേമ ബോർഡ് തുടങ്ങിയ വിവിധ വകുപ്പുകളുടെ നേതൃസ്ഥാനങ്ങളിലും തിളങ്ങിയിട്ടുണ്ട്. 1987-ൽ ഡൽഹിയിൽ നടന്ന ചേരിചേരാ രാഷ്ട്രങ്ങളിലെ യുവസമ്മേളനത്തിന്റെ കോ-ഓർഡിനേറ്ററായും അദ്ദേഹം പ്രവർത്തിച്ചു.
ചെറുകോൽ വൈപ്പു വിളയിൽ പരേതനായ കെ.പി. മാധവൻ പിള്ളയുടെയും വി.കെ. രാജമ്മയുടെയും മകനാണ്. ദേവസ്വം ബോർഡ് കോളേജ് അധ്യാപിക പ്രൊഫ. കെ.എസ്. രമാദേവിയാണ് ഭാര്യ. മക്കൾ: ഡോ. മിഥുൻ, മൃദുൽ, മൃണാൾ.

0 Comments