ഉഡുപ്പി: കർണാടകയിലെ ഉഡുപ്പിയിൽ മൂന്ന് ദിവസം കിണറ്റിൽ അകപ്പെട്ടിട്ടും അത്ഭുതകരമായി രക്ഷപെട്ട് 62 വയസുകാരൻ. ഉഡുപ്പിയിലെ ആദി ഉഡുപ്പി കംബ്ലക്കട്ടു സ്വദേശിയായ ശ്രീനിവാസ ആചാര്യ ആണ് മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഗ്യാസ് സിലിണ്ടറിനായുള്ള ഒടിപിയാണ് ഈ വയോധികനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്..
ഈ മാസം ആദ്യമാണ് സംഭവം നടന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന ശ്രീനിവാസ് തന്റെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. അസുഖബാധിതനായ ശ്രീനിവാസ ആചാര്യ അടുത്തിടെയാണ് സുഖം പ്രാപിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, വീടിനടുത്തുള്ള കിണറിൽ മാലിന്യം നിറയുകയും വെള്ളം പൈപ്പിലൂടെ കയറുന്നത് തടസ്സപ്പെടുകയും ചെയ്തിരുന്നു.ഇതോടെയാണ് കിണര്‍ വൃത്തിയാക്കാന്‍ തീരുമാനിച്ചത് കിണറ്റിലിറങ്ങാൻ ഉപയോഗിച്ച കയറും പൈപ്പും പെട്ടെന്ന് പൊട്ടിപ്പോയതോടെ അദ്ദേഹം താഴേക്ക് പതിക്കുകയായിരുന്നു. വീടിന് ചുറ്റും മറ്റ് വീടുകൾ ഇല്ലാത്തതിനാലും ഒറ്റപ്പെട്ട സ്ഥലമായതിനാലും അദ്ദേഹത്തിന്റെ നിലവിളി ആരും കേട്ടില്ല.
20അടി താഴ്ചയുള്ള വെള്ളം നിറഞ്ഞ കിണറ്റിലേക്കാണ് ആചാര്യ വീണത്. എന്നാല്‍ ഭാഗ്യത്തിന് കിണറ്റിലെ പൈപ്പില്‍ പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മൂന്ന് രാത്രിയും മൂന്ന് പകലും ആ പൈപ്പില്‍ തൂങ്ങിക്കിടന്നു. ഭക്ഷണവും ക്ഷീണവും കാരണം തളര്‍ന്നുപോയെങ്കിലും ആരെങ്കിലും തന്നെ രക്ഷിക്കാന്‍ വരുമെന്ന പ്രതീക്ഷയില്‍ ശ്രീനിവാസ ആചാര്യ പൈപ്പില്‍ തൂങ്ങിക്കിടന്നു.
അതിനിടയിലാണ് അപ്രതീക്ഷിതമായാണ് വഴിത്തിരിവ് ഉണ്ടായത്. ഗ്യാസ് സിലിണ്ടർ ഡെലിവറി ഏജന്റായ ഗണേഷ് ശ്രീനിവാസിന്റെ വീട്ടിലെത്തിയത്. സിലിണ്ടര്‍ ഡെലിവറി പൂർത്തിയാക്കാൻ ശ്രീനിവാസ ആചാര്യയുടെ ഫോണിലേക്ക് വന്ന 'ഒടിപി' ആവശ്യമുണ്ടായിരുന്നു. ഇതിനായി ശ്രീനിവാസ ആചാര്യയയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. വീട് പൂട്ടിയ നിലയിലായിരുന്നു.
സാധാരണ ഗതിയിൽ സിലിണ്ടർ തിരികെ കൊണ്ടുപോകാറുള്ള ഏജന്റ്, ഇത്തവണ എന്തോ പന്തികേട് തോന്നി അയൽക്കാരെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ അവശനായി കിടക്കുന്ന ശ്രീനിവാസിനെ കണ്ടെത്തിയത്.
ഉടൻ തന്നെ അഗ്നിശമന സേനയെ വിവരമറിയിക്കുകയും അവർ സ്ഥലത്തെത്തി ശ്രീനിവാസിനെ പുറത്തെടുക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യസമയത്ത് ലഭിച്ച ചികിത്സയെത്തുടർന്ന് അദ്ദേഹം ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്. ഗ്യാസ് സിലിണ്ടറിന് വേണ്ടിയുള്ള ഒടിപി ഒരു മനുഷ്യജീവൻ രക്ഷിക്കാൻ കാരണമായതിന്റെ അത്ഭുതത്തിലാണ് നാട്ടുകാർ.

0 Comments