ആക്കുളം - ചേറ്റുവ ജലപാത; ഒന്നാം ഘട്ടം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

തിരുവനന്തപുരം: 280 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആക്കുളം-ചേറ്റുവ ജലപാതയുടെ ആദ്യ ഘട്ടം നാളെ (ഫെബ്രുവരി 26 ന്) വര്‍ക്കലയിലെ ചിലക്കൂര്‍ ബീച്ച് പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മള്‍ട്ടി-മോഡല്‍ ലോജിസ്റ്റിക് ഹബ്ബ്, രാജ്യത്തെ മുന്‍നിര ജലാധിഷ്ഠിത ടൂറിസം കേന്ദ്രം എന്നീ നിലകളിലുള്ള കേരളത്തിന്‍റെ വളര്‍ച്ചയെ ഇത് വേഗത്തിലാക്കും. ചിലക്കൂര്‍ ടൂറിസം പദ്ധതിയും പശ്ചിമതീര കനാല്‍ (വെസ്റ്റ് കോസ്റ്റ് കനാല്‍) നവീകരണ പദ്ധതിയുടെ ഭാഗമായി ഉള്‍നാടന്‍ ജലഗാതഗത വകുപ്പ് പൂര്‍ത്തിയാക്കിയ മറ്റ് വികസന സംരംഭങ്ങളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം 4.30 ന് നടക്കുന്ന ചടങ്ങില്‍ വി.ജോയ് എംഎല്‍എ അധ്യക്ഷത വഹിക്കും. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയായിരിക്കും. അടൂര്‍ പ്രകാശ് എം പി, വി. ശശി എംഎല്‍എ, വര്‍ക്കല മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ഗീത ഹേമചന്ദ്രന്‍, വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുജി എസ്, കിഫ്ബി അഡീഷണല്‍ സിഇഒ മിനി ആന്‍റണി, ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവര്‍ ആശംസാപ്രസംഗം നടത്തും.

സംസ്ഥാന സര്‍ക്കാരും കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (സിയാല്‍) ചേര്‍ന്ന് 2018 ല്‍ രൂപീകരിച്ച സംയുക്ത സംരംഭമായ കേരള വാട്ടര്‍വേയ്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഡബ്ല്യുഐഎല്‍) ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നദികള്‍, കായലുകള്‍, കനാലുകള്‍ എന്നിവയെ ബന്ധിപ്പിച്ച് യാത്രയ്ക്കും ചരക്ക് ഗതാഗതത്തിനുമായി വിവിധ ജില്ലകളെ യോജിപ്പിച്ച് ഉള്‍നാടന്‍ ജലഗതാഗത സംവിധാനമുണ്ടാക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.


Post a Comment

0 Comments