അമിത ജോലി ഭാരം ഒഴിവാക്കണം; സംസ്ഥാനത്തെ പിജി ഡോക്ടർമാരും സമരത്തിലേക്ക്

സംസ്ഥാനത്തെ പിജി ഡോക്ടർമാരും സമരത്തിലേക്ക്. നാളെ ഒപി ബഹിഷ്കരിക്കും. അമിത ജോലി ഭാരം ഒഴിവാക്കണമെന്നാണ് ആവശ്യം. ഡോക്ടർമാർ സമരത്തിലായതോടെ നിലവിൽ ഒപി നോക്കുന്നത് പിജി ഡോക്ടർമാരാണ്. ഭൂരിഭാഗം ഡോക്ടർമാരും സമരം തുടങ്ങിയതോടെ വിവിധ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനവും നിലച്ച സാഹചര്യത്തിലാണ്. മെഡിക്കൽ കോളേജുകളിൽ നാളെ മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ഉണ്ടാകില്ല.

2016 മുതലുള്ള വേതന കുടിശിക നൽകുക, ഉടൻ ഒഴിവുകൾ നികത്തി നിയമനങ്ങൾ നടത്തുക, അമിത ജോലിഭാരം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ഏഴ് മാസത്തിലധികമായി കെജിഎംസിടിഎ സമരത്തിലാണ്. ഇതുവരെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയ്യാറാകാതെ വന്നതോടെയാണ് സമരം തുടരുന്നത്. ഒ പി ബഹിഷ്കരണത്തിന് പിന്നാലെയാണ് നാളെ മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ മുടക്കുന്നത്.

സംസ്‌ഥാനത്ത് 13 സർക്കാർ മെഡിക്കൽ കോളജുകളാണുള്ളത്. പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പിന് കീഴിൽ ഒരു മെഡിക്കൽ കോളജും. 2500 ഓളം ഡോക്‌ടർമാരിവിടെ സേവനമനുഷ്ഠിക്കുന്നുണ്ട്. മെഡിക്കൽ കോളജിലെ അധ്യാപകരായ ഡോക്‌ടർമാരുടെ ശമ്പള പരിഷ്ക്കരണം 2016 ജനുവരിയിലാണ് നടപ്പാക്കേണ്ടിയിരുന്നത്. നിരന്തരമായ സമരങ്ങളെത്തുടർന്ന് 2020 സെപ്തംബറിൽ ശമ്പളപരിഷ്ക്കരണം നടപ്പാക്കി. പക്ഷേ പരിഷ്കരിച്ച തുക ഡോക്ടർമാർക്ക് ലഭ്യമായില്ല. നാല് വർഷവും ഒമ്പത് മാസത്തെയും പരിഷ്ക്കരിച്ച ശമ്പള കുടിശ്ശികയുണ്ട്. ഒരു പ്രഫസർക്ക് ശരാശരി 20 ലക്ഷം രൂപയിൽ കുറയാതെ കുടിശ്ശികയുണ്ട്. പരിഷ്കരിച്ച ശമ്പള കുടിശ്ശിക വിതരണം ചെയ്യണമെന്നാണ് സമരക്കാരുടെ പ്രധാന ഡിമാൻഡ്.

Post a Comment

0 Comments