ബാറുകളുടെ പ്രവര്‍ത്തന സമയമാറ്റം; സമയം ദീര്‍ഘിപ്പിച്ചുവെന്നത് ശരിയല്ല, ഏകീകരിക്കുകയാണ് ചെയ്തത്: ന്യായീകരണവുമായി മന്ത്രി എം.ബി രാജേഷ്

 

കണ്ണൂര്‍: ബാറുകളുടെ പ്രവൃത്തിസമയം വര്‍ധിപ്പിച്ചതില്‍ ന്യായീകരണവുമായി മന്ത്രി എം.ബി രാജേഷ്. സമയം ദീര്‍ഘിപ്പിച്ചുവെന്നത് ശരിയല്ല, സമയം ഏകീകരിക്കുകയാണ് ചെയ്തതെന്നും ടൂറിസം കേന്ദ്രങ്ങളില്‍ നേരത്തെ ഏര്‍പ്പാടാക്കിയ സമയക്രമം എല്ലായിടത്തും ബാധകമാക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. സമയം കൂട്ടുന്നതില്‍ പ്രതിപക്ഷത്തിനും അനുകൂല നിലപാടായിരുന്നു. ഫയല്‍ നീങ്ങിയതില്‍ കാലതാമസം ഉണ്ടായതിനാലാണ് തീരുമാനം വൈകിയതെന്നും എം.ബി രാജേഷ് പറഞ്ഞു.

'ബാറുകളുടെ സമയം ഏകീകരിച്ചതുമായി ബന്ധപ്പെട്ട് സമയം ദീര്‍ഘിപ്പിച്ചുവെന്ന് പറയുന്നത് ശരിയല്ല. ടൂറിസം ഡസ്റ്റിനേഷനില്‍ നേരത്തെ ഏര്‍പ്പെടുത്തിയ സമയക്രമം എല്ലായിടത്തും ബാധകമാക്കുകയാണുണ്ടായത്. ഇതിലെ വിവേചനത്തിനെതിരെ ആക്ഷേപം ഉണ്ടായിരുന്നു. പുതിയ തീരുമാനമല്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സമയക്രമം കൂടി പരിഗണിച്ചാണ് തീരുമാനമെടുത്തത്. കേരളത്തിലെ ഉയര്‍ന്ന ലൈസന്‍സും പരിഗണിച്ചിരുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് കൂടുതല്‍ ഫീസ് അടച്ചാല്‍ പുലര്‍ച്ചെ മൂന്ന് മണി വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ്. ബന്ധപ്പെട്ട ഫയലുകള്‍ നീങ്ങിയതില്‍ കാലതാമസം ഉണ്ടായെന്നത് ശരിയാണ്. അതിനാലാണ് തീരുമാനം വൈകിയത്.' മന്ത്രി പറഞ്ഞു.

'ബാറുകളുടെ സമയം കൂട്ടുന്ന കാര്യത്തെ കുറിച്ച് പ്രതിപക്ഷത്തിന് നേരത്തെ അറിയാമായിരുന്നു. അക്കാര്യത്തില്‍ അനുകൂല നിലപാടായിരുന്നു അവരുടേത്. ഇതില്‍ കൂടുതല്‍ കാര്യങ്ങള്‍ നിലവില്‍ വെളിപ്പെടുത്തുന്നില്ല. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ഡീല്‍ നടന്നിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഇരട്ടത്താപ്പാണ്. കെസിബിസി ഇനി പ്രതിപക്ഷവുമായി ചര്‍ച്ച നടത്തട്ടെ. വിവാദമാക്കി തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നില്ല. അങ്ങനെ ഉണ്ടാവില്ലെന്ന ഉറപ്പിലാണ് തീരുമാനമെടുത്തത്. എല്‍ഡിഎഫില്‍ ആലോചിക്കേണ്ടവരുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നാണ് ഞാനറിഞ്ഞത്'. അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തനസമയം കൂട്ടി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. രാവിലെ 10 മണി മുതല്‍ രാത്രി 12 വരെ പുതുക്കിയ സമയപ്രകാരം ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാം. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് പ്രവര്‍ത്തനസമയം.

Post a Comment

0 Comments