ഇറാൻ ആക്രമണം തുടരുന്നു; ബഹ്റൈനില്‍ തറാവീഹ് നമസ്‌കാരം 25 മിനിറ്റായി ചുരുക്കി



രാജ്യത്തെ നിലവിലെ സഹചര്യങ്ങൾ കണക്കിലെടുത്ത് പള്ളികളിലെ നമസ്‍കാര സമയങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തിയതായി സുന്നി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റ്. ബഹ്റൈനിലെ സുന്നി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റിന് കീഴിലുള്ള പള്ളികളില്‍ തറാവീഹ് നമസ്‌കാരത്തിനും ഇശാ നമസ്‌കാരത്തിനും പുതിയ സമയക്രമം ഏർപ്പെടുത്തി.

തറാവീഹ് നമസ്‌കാരം 25 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കണം. ഇശാ ബാങ്കിന് ശേഷം 10 മിനിറ്റിനുള്ളില്‍ നമസ്‌കാരം ആരംഭിക്കും.വിശ്വാസികളുടെ സുരക്ഷയ്ക്കും സമാധാനത്തിനുമാണ് മുൻഗണന നൽകുന്നത്. ഔദ്യോഗിക ഏജൻസികൾ കർശനമായി പാലിക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

അതേസമയം ഗൾഫ് മേഖലയിലേക്ക് ഇറാന്റെ ആക്രമണം തുടരുന്നു. ഗൾഫ് രാജ്യങ്ങളിൽ വിവിധ ഇടങ്ങളിൽ സ്ഫോടന ശബ്ദം കേൾക്കുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. കുവൈത്തിൽ അമേരിക്കയുടെ യുദ്ധവിമാനം വീഴ്ത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. കുവൈത്തിലെ യുഎസ് എംബസിയിലും അഹ്മദി റിഫൈനറിയിലും യുഎഇയിലെ ആമസോൺ ഡാറ്റ സെന്ററിലും ആക്രമണം ഉണ്ടായി.

ദുബായ് അടക്കം ജി.സി.സിയിലെ സുപ്രധാന വാണിജ്യ കേന്ദ്രങ്ങളെയും തുറമുഖങ്ങളെയും ഉന്നമിട്ട് ഇന്നും ഇറാന്റെ ഡ്രോണുകൾ എത്തി. ബഹ്റൈനിൽ മിസൈൽ അവശിഷ്ടം പതിച്ച് ഒരാൾ മരിച്ചു എന്നും റിപ്പോർട്ടുണ്ട്. പ്രകോപനം തുടർന്നാൽ ഗുരുതര പ്രത്യാഘാതമെന്ന് ജി.സി.സി കൗൺസിൽ പ്രതികരിച്ചു.


Post a Comment

0 Comments