സി.പി.ഐ വിട്ട് സി.സി. മുകുന്ദൻ; നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കും

 

തൃശ്ശൂർ: സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ നാട്ടിക എം.എൽ.എ സി.സി. മുകുന്ദൻ സി.പി.ഐയിൽ നിന്ന് രാജിവെച്ചു. മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജി സമർപ്പിച്ച അദ്ദേഹം നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും സി.പി.ഐയിലെ നിരവധി പ്രവർത്തകർ തനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും മുകുന്ദൻ  പറഞ്ഞു.

എൽ.ഡി.എഫ് സ്ഥാനാർത്ഥി ഗീതാ ഗോപിക്കെതിരെ ഗുരുതരമായ ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു. “മകളുടെ വിവാഹത്തിന് 225 പവൻ സ്വർണ്ണം നൽകിയത് നാട്ടികയിലെ ജനങ്ങളിൽ നിന്ന് പണം പിരിച്ചാണ്. ഈ പണം ഇതുവരെ തിരികെ നൽകിയിട്ടില്ല. പണം നൽകിയവർ പരാതിയുമായി തന്നെ സമീപിച്ചിട്ടുണ്ട്,” മുകുന്ദൻ ആരോപിച്ചു.

പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നൽകിയ ഉറപ്പുകളിൽ തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ നാട്ടികയിലേത് പേയ്‌മെന്റ് സീറ്റ് ആണെന്ന മുകുന്ദന്റെ ആരോപണം വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പണം പിരിച്ചുനൽകാൻ കഴിവില്ലാത്തതുകൊണ്ടാണ് തന്നെ തഴഞ്ഞതെന്ന് സി സി മുകുന്ദന്‍ ആരോപിച്ചിരുന്നു.

Post a Comment

0 Comments