പയ്യന്നൂരിൽ ടി.ഐ മധുസൂദനനെ സ്ഥാനാർഥി ആക്കിയാൽ മത്സരിക്കാൻ ഉറച്ച് സിപിഎം വിമതർ

 

കണ്ണൂർ: പയ്യന്നൂരിൽ ടി.ഐ മധുസൂദനനെ സ്ഥാനാർഥി ആക്കിയാൽ മത്സരിക്കാൻ ഉറച്ച് സിപിഎം വിമതർ. നഗരസഭാംഗം സി. വൈശാഖിനെ സ്ഥാനാർഥി ആക്കാനാണ് നീക്കം. വി. കുഞ്ഞികൃഷ്ണൻ്റെ നേതൃത്വത്തിലാണ് ആലോചന. തദ്ദേശ തെരഞ്ഞെടുപ്പിൽ വിമതനായി മത്സരിച്ച് ജയിച്ച ആളാണ് വൈശാഖ്.

രക്തസാക്ഷി ഫണ്ട് വിവാദത്തിൽ വി. കുഞ്ഞികൃഷ്ണനെതിരെ നടപടി എടുത്തിന് പിന്നാലെ പയ്യന്നൂർ സിപിഎമ്മിൽ പൊട്ടിത്തെറിയുണ്ടായിരുന്നു. പുറത്താക്കൽ നടപടിയെ എതിർത്ത് പാർട്ടി അംഗങ്ങൾ രം​ഗത്തെത്തിയിരുന്നു. വി. കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ ആളുടെ ബൈക്കും കത്തിച്ചിരുന്നു.

പയ്യന്നൂരിൽ സിറ്റിങ് എംഎൽഎ. ടി.ഐ മധുസൂദനൻ തന്നെയായിരിക്കും ഇടതുസ്ഥാനാർഥി എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിലാണ് ടി.ഐ.മധുസൂദനൻ ജയിച്ചത്. പയ്യന്നൂർ നഗരസഭ, ചെറുപുഴ, എരമം-കുറ്റൂർ, കാങ്കോൽ-ആലപ്പടമ്പ്, കരിവെള്ളൂർ-പെരളം, പെരിങ്ങോം-വയക്കര, രാമന്തളി എന്നിവ ഉൾക്കൊള്ളുന്നതാണ് പയ്യന്നൂർ മണ്ഡലം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 93,695 വോട്ടാണ് ടി.ഐ മധുസൂദനൻ നേടിയത്. 49,780 വോട്ടാണ് ലീഡ്. കോൺഗ്രസിന്റെ എം. പ്രദീപ്കുമാറിന് 43,915 വോട്ട് ലഭിച്ചു. ബിജെപിയുടെ കെ.കെ ശ്രീധരന് 11,308 വോട്ടും കിട്ടി.

Post a Comment

0 Comments