എട്ടാം ശമ്പള കമ്മീഷൻ: ജീവനക്കാരുടെ ശമ്പളവും അലവൻസുകളും പെൻഷനും മുൻകാല പ്രാബല്യത്തോടെ വർധിപ്പിക്കുമെന്ന് കേന്ദ്രം

 


ദില്ലി: എട്ടാം ശമ്പള കമ്മീഷൻ സംബന്ധിച്ച പുതിയ വിവരങ്ങൾ പാർലമെൻ്റിൽ വിശദീകരിച്ച് കേന്ദ്ര സർക്കാർ. ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം, അലവൻസുകൾ, പെൻഷൻ എന്നിവ പരിഷ്കരിക്കുന്നതിനായി 2025 നവംബർ 3-ന് എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചതായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി. 18 മാസത്തിനുള്ളിൽ ശുപാർശകൾ സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. 2026 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും 2026 അവസാനമോ 2027 ആദ്യമോ പരിഷ്‌കരിച്ച വേതനം ലഭിക്കുമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.

ശമ്പള പരിഷ്കരണം സംബന്ധിച്ച് വിവിധ മേഖലകളിൽ നിന്നുള്ളവരുടെ അഭിപ്രായങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്. ഇതിനായി 'MyGov' പോർട്ടലിൽ 18 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാരുകൾ, ജീവനക്കാരുടെ സംഘടനകൾ, അക്കാദമിക് വിദഗ്ധർ എന്നിവർക്ക് മാർച്ച് 31 വരെ ഓൺലൈനായി തങ്ങളുടെ നിർദ്ദേശങ്ങൾ സമർപ്പിക്കാം. ഏപ്രിൽ 30 വരെ മെമ്മോറാണ്ടങ്ങൾ സമർപ്പിക്കാനും അവസരമുണ്ട്. ശമ്പള വർദ്ധനവിന്റെ തോത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. മുൻപത്തെ കമ്മീഷനുകളുടെ മാതൃക പിന്തുടർന്നാൽ 20% മുതൽ 35% വരെ വർദ്ധനവ് ഉണ്ടായേക്കാമെന്നാണ് സൂചന. 

ഫിറ്റ്‌മെന്റ് ഫാക്ടറിൽ (Fitment Factor) മാറ്റം വരുത്തുന്നതിലൂടെ അടിസ്ഥാന ശമ്പളത്തിൽ വലിയ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ട്. ശുപാർശകൾ സമർപ്പിച്ചു കഴിഞ്ഞാൽ മാത്രമേ ഖജനാവിനുണ്ടാകുന്ന കൃത്യമായ സാമ്പത്തിക ബാധ്യത കണക്കാക്കാൻ സാധിക്കൂ എന്ന് സർക്കാർ വ്യക്തമാക്കി.


Post a Comment

0 Comments