കോഴിക്കോട്: ദക്ഷിണേഷ്യയിൽ ആദ്യമായി 'ക്വാളിറ്റി കോസ്റ്റ്' സര്‍ട്ടിഫിക്കേഷൻ സ്വന്തമാക്കി ബേപ്പൂർ. ആഗോള വിനോദ സഞ്ചാര പ്രദര്‍ശനമായ ഐടിബി ബെര്‍ലിന്‍ 2026-ല്‍ ഇരട്ട പുരസ്‌കാരങ്ങള്‍ നേടിയിരിക്കുകയാണ് ബേപ്പൂരെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.
സുസ്ഥിര വികസന പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് നല്‍കുന്ന 'ക്വാളിറ്റി കോസ്റ്റ്' സര്‍ട്ടിഫിക്കേഷനില്‍ ബേപ്പൂര്‍ വെങ്കലം നേടി. ഈ പദവി നേടുന്ന ദക്ഷിണേഷ്യയിലെ ആദ്യ വിനോദസഞ്ചാര കേന്ദ്രം എന്ന ചരിത്ര നേട്ടമാണ് ബേപ്പൂര്‍ സ്വന്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഉരു നിര്‍മ്മാണ പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുൻനിർത്തി സാംസ്‌കാരിക പൈതൃക സംരക്ഷണ വിഭാഗത്തിലെ 'ഐടിബി ഗ്രീന്‍ ഡെസ്റ്റിനേഷന്‍ സ്റ്റോറി' പുരസ്‌കാരവും ബേപ്പൂരിനാണ് ലഭിച്ചത്.
ബേപ്പൂരിൻ്റെ വിനോദ സഞ്ചാര സാധ്യതകളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുവാനുള്ള ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണിത്.
2025 ഒക്ടോബറില്‍ ദുബായില്‍ നടന്ന സുസ്ഥിര വിനോദസഞ്ചാര ഫോറത്തില്‍ ലോകത്തിലെ മികച്ച 100 കേന്ദ്രങ്ങളില്‍ ഒന്നായി ബേപ്പൂര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോഴത്തെ അംഗീകാരം കൂടി ലഭ്യമായതോടെ കൂടുതൽ വിനോദ സഞ്ചാരികൾ ബേപ്പൂരിലേക്ക് എത്തും.

0 Comments