കൊച്ചി: എറണാകുളം എടയാർ വ്യവസായ മേഖലയിൽ തീപിടിത്തമുണ്ടായ സിജി ലൂബ്രിക്കന്‍റ്സ് അടച്ചുപൂട്ടാൻ നിർദേശം. സുരക്ഷാവീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡിപ്പാർട്ട്മെന്‍റാണ് നിർദേശം നൽകിയത്. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കും വരെ കമ്പനി തുറക്കരുതെന്നാണ് നിർദേശം. ഡിസംബറിൽ നടത്തേണ്ട കോയിൽ ടെസ്റ്റിങ് നടത്തിയില്ലെന്നും പ്രാഥമികപരിശോധനയിൽ കണ്ടെത്തി.
അതേസമയം തീപിടിത്തത്തിൽ മരിച്ച ബിഹാർ സ്വദേശിയുടെ കുടുംബത്തിന് 15 ലക്ഷം നഷ്ടപരിഹാരം നൽകും. അസിസ്റ്റന്‍റ് കലക്ടർ പാർവതി ഗോപകുമാറിന്‍റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. അഭിഭാഷകയായ ടി.ബി മിനി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, മരിച്ച ശത്രുധൻ മുഖ്യയുടെ രാം, കമ്പനിയുടെ ഉടമയുടെ മകൻ ജിക്ക്സൺ സി.ആന്‍റോ അടക്കമുള്ളവരാണ് ചർച്ചയിൽ പങ്കെടുത്തത്.
പത്ത് ലക്ഷം മാത്രമേ നൽകാനാകൂ എന്ന നിലപാടിലായിരുന്നു കമ്പനി. ഇതോടെ വൈകിട്ട് ആറോടെ മൃതദേഹം എടയാർ കവലയിൽ എത്തിച്ചു റോഡ് ഉപരോധം ആരംഭിച്ചു. മുതിർന്ന ഉദ്യോഗസ്ഥർ എത്താതിരുന്നത് പ്രശ്നം രൂക്ഷമാക്കി.
വ്യാഴാഴ്ച രാവിലെ നടന്ന തീ പിടിത്തത്തിൽ ബോയ്ലർ പൊട്ടിത്തെറിച്ചാണ് ശത്രുധൻ മുഖ്യ മരിച്ചത്. കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര സുരക്ഷ വീഴ്ചയാണ് അപകട കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

0 Comments