‘പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചവർ രാത്രി വന്ന് കരഞ്ഞുകാലുപിടിച്ചാണ് പോയത്’; പിഎംഎ സലാം




മലപ്പുറം :അബ്ദുറഹിമാൻ രണ്ടത്താണിയെ പരിഹസിച്ച് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചവർ രാത്രി വന്ന് കരഞ്ഞുകാലുപിടിച്ചാണ് തിരിച്ച് വന്നതെന്ന് പിഎംഎ സലാം പറഞ്ഞു.

തിരൂരങ്ങാടിയുമായി ബന്ധപ്പെട്ട് യാതൊരു പ്രശ്‌നവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരൂരങ്ങാടി മണ്ഡലത്തിലെ ഒരു മുസ്ലീം ലീഗ് പ്രവർത്തകനോ കോൺഗ്രസ് പ്രവർത്തകനോ യുഡിഎഫ് പ്രവർത്തകനോ വിട്ട് നിൽക്കുന്ന പ്രശ്‌നമില്ല. ഒറ്റക്കെട്ടായി നിൽക്കുകയാണ്. പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചവരൊക്കെ രാത്രിയിൽ വന്ന് കാല് പിടിച്ച് മാപ്പ് പറഞ്ഞ് കരഞ്ഞാണ് പോയത് – അദ്ദേഹം പറഞ്ഞു.

സിപിഐഎമ്മിന് വേണ്ടി മത്സരിക്കാൻ ജനങ്ങൾ തയാറാകാത്ത കാലഘട്ടമാണെന്ന് പിഎംഎ സലാം പറഞ്ഞു. സിപിഐഎമ്മിന് മത്സരിക്കാൻ ആളെ കിട്ടുന്നില്ല. എല്ലാ മുസ്ലീം ലീഗ് നേതാക്കളുടെയും വീടുകളിൽ ഇവരുണ്ട്. ഒന്ന് നിന്ന് തരുമോ എന്ന് ചോദിച്ച്. അത്രമാത്രം രാഷ്ട്രീയമായി അധപതിക്കുകയും ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുകയും ചെയ്യുന്ന ഒരു സാഹചര്യമാണ് എൽഡിഎഫിനുള്ളത്. താനൂരിൽ എൽഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാർഥിയെ കാണാനില്ല. അടിയന്തിരമായി സിബിഐ അന്വേഷണം വേണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത് – അദ്ദേഹം പറഞ്ഞു.

ഐക്യ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിൽ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വികാര വിചാരങ്ങൾ യുഡിഎഫിനോടൊപ്പമാണ്. അതുകൊണ്ടുതന്നെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കും – അദ്ദേഹം പറഞ്ഞു

Post a Comment

0 Comments