ഹൈദരാബാദ്: വീട്ടിനുള്ളില്‍ സ്റ്റാര്‍ട്ടു ചെയ്തുവെച്ച ബൈക്കിന്‍റെ വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം. എട്ടുവയസുള്ള ഇരട്ട സഹോദരിമാര്‍,അവരുടെ സഹോദരൻ, മുത്തച്ഛൻ എന്നിവരാണ് ഉറക്കത്തിനിടെ ശ്വാസം മുട്ടി മരിച്ചത്.
ഹെയര്‍ സലൂണ്‍ കട നടത്തുന്ന മുരളിയുടെ പിതാവ് രാമചന്ദ്രയ്യ (70), മകന്‍ കാർത്തിക് (15), ഇരട്ട സഹോദരിമാരായ ചരിത, ചന്ദന എന്നിവരാണ് കാർബൺ മോണോക്സൈഡ് വിഷബാധയേറ്റ് മരിച്ചത്. ഞായറാഴ്ച ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് സംഭവം നടന്നത്.
മുരളി തന്‍റെ ബൈക്ക് മെക്കാനിക്കിന്‍റെ അടുത്ത് നിന്ന് അറ്റകുറ്റപണി നടത്തിയിരുന്നു. രാത്രി മുഴുവന്‍ ബൈക്കിന്‍റെ എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് മെക്കാനിക്ക് പറഞ്ഞിരുന്നുവെന്നും അതു പ്രകാരമാണ് ബൈക്ക് വീട്ടിനുള്ളില്‍ പാര്‍ക്ക് ചെയ്തതെന്നും മുരളി പറയുന്നു. രാത്രി മുഴുവന്‍ ബൈക്ക് പ്രവര്‍ത്തിപ്പിക്കുകയും പുക പുറത്തേക്ക് വിടുകയും ചെയ്തു. അച്ഛനും മകനും ഇരട്ട പെൺമക്കളും ഉറങ്ങിയിരുന്ന മുറിയുടെ വാതിലുകളും ജനലുകളും മുരളി അടച്ചിരുന്നു. മുരളിയും ഭാര്യയും ടെറസിലായിരുന്നു ഉറങ്ങിയിരുന്നത്.
അടച്ചിട്ട മുറിയിൽ വിഷ പുക നിറയുകയും ഉറങ്ങിക്കിടന്ന മൂന്ന് കുട്ടികളും മുത്തശ്ശനും ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു. പിറ്റേന്ന് രാവിലെയാണ് നാലുപേരും മരിച്ചുകിടക്കുന്നതായി വീട്ടുകാര്‍ കണ്ടത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കാർബൺ മോണോക്സൈഡ് വിഷബാധ മൂലം രാജ്യത്ത് ഓരോ വർഷവും നൂറുകണക്കിന് ആളുകൾ മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

0 Comments