ഇറാൻ്റെ എണ്ണ കേന്ദ്രമായ ഖാര്‍ഗ് ദ്വീപിന് നേരെ വീണ്ടും ഇസ്രായേല്‍-യുഎസ് ആക്രമണം




 തെഹ്‌റാന്‍: ഇറാന്റെ തന്ത്രപ്രധാന എണ്ണ കേന്ദ്രമായ ഖാര്‍ഗ് ദ്വീപിന് നേരെ ഇസ്രായേല്‍-യുഎസ് ആക്രമണം. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന് ട്രംപ് നല്‍കിയ അന്ത്യശാസനം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഖാര്‍ഗ് ദ്വീപിന് നേരെ ആക്രമണം നടത്തിയിരിക്കുന്നത്. യുദ്ധത്തിന്റെ തുടക്കത്തിലും ഖാര്‍ഗ് ദ്വീപ് ആക്രമിക്കപ്പെട്ടിരുന്നു. ഇറാന്റെ 90 ശതമാനം അസംസ്‌കൃത എണ്ണ കയറ്റുമതിയും നടക്കുന്ന ടെര്‍മിനല്‍ ഇവിടെയാണ്. ഇറാന്‍ തലസ്ഥാനമായ തെഹ്‌റാന്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കനത്ത ആക്രമണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇറാനിലെ അല്‍ബോര്‍സ് പ്രവിശ്യയില്‍ യുഎസും ഇസ്രായേലും നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റു. താമസകേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇറാനിലെ ഖൊറാമാബാദ് വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായി. ഇറാനിലെ റെയില്‍വേ സ്റ്റേഷനുകള്‍ക്കും റെയില്‍ ശൃംഖലക്കും നേരെ ആക്രമണം നടത്തുമെന്ന് ഇസ്രായേല്‍ ഭീഷണി മുഴക്കിയതിന് പിന്നാലെ പലയിടത്തും ട്രെയിന്‍ സര്‍വിസുകള്‍ മുടങ്ങി.

ഇന്ന് രാവിലെ മാത്രം 17 സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഇറാനില്‍ ആക്രമണമുണ്ടായത്. സാധാരണക്കാര്‍ക്ക് നേരെയുള്ള ഈ ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് ഇറാനിയന്‍ റെഡ് ക്രെസന്റ് ആരോപിച്ചു. അതേസമയം, തെക്കുപടിഞ്ഞാറന്‍ ഇറാനിലെ ഷിറാസ് പെട്രോക്കെമിക്കല്‍ കോംപ്ലക്‌സിന് നേരെ വീണ്ടും ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു.

താത്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളിയതോടെ, ഇറാന്റെ വൈദ്യുതി കേന്ദ്രങ്ങള്‍ക്കും പാലങ്ങള്‍ക്കും നേരെ ശക്തമായ ആക്രമണം നടത്തുമെന്ന ഭീഷണി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചിരിക്കുകയാണ്. ഇന്ന് രാത്രിയോടെ അനുവദിച്ച സമയ പരിധി തീരുമെന്നും കീഴടങ്ങാന്‍ തയാറായില്ലെങ്കില്‍ ഇറാന്റെ പാലങ്ങളും വൈദ്യുത സ്റ്റേഷനുകളും ബാക്കിയുണ്ടാകില്ലെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്നിരിക്കെയാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം ആവര്‍ത്തിക്കുന്നത്.

Post a Comment

0 Comments