അത് ലറ്റിനൊപ്പം റഗ്‌ബിയും; താരമായി അതുല്യ ഉദയൻ

 



കൽപറ്റ:അഖിലേന്ത്യാ അന്തർ സർവകലാശാലാ പെൺകുട്ടികളുടെ റഗ്ബി ടൂർണമെന്റിൽ ആദ്യമായി കോഴിക്കോട് സർവകലാശാലാ കിരീടം നേടിയത് വയനാട്ടുകാരിയായ ക്യാപ്റ്റൻ അതുല്യ ഉദയന്റെ നേതൃത്വത്തിൽ. ഈ മാസം 6ന് ഒഡീഷയിലെ ഭുവനേശ്വരിൽ ആയിരുന്നു മത്സരം. അത് ലറ്റ് ആയ അതുല്യ രണ്ടര വർഷം മുൻപാണു റഗ്‌ബി കളിച്ചു തുടങ്ങിയത്. പിന്നീട് അതിവേഗത്തിലായിരുന്നു മികച്ച താരമായത്. ഓട്ടക്കാരിയായ അതുല്യ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കോഴിക്കോട് കിനാലൂരിലെ ഉഷ സ്കൂളിൽ എത്തുന്നത്. ജൂനിയർ വിഭാഗത്തിൽ സംസ്ഥാന, ദേശീയ മത്സരങ്ങളിൽ തിളങ്ങി. 400, 800, 1500 മീറ്ററുകളിലായിരുന്നു കൂടുതൽ ശ്രദ്ധ. സംസ്ഥാന ജൂനിയർ മീറ്റിൽ അണ്ടർ 16 വിഭാഗം 800 മീറ്ററിൽ റെക്കോർഡുകാരിയാണ്. ബിരുദ പഠനം വരെ അത്ലറ്റിക്കിൽ തുടർന്നു. കൽപറ്റ എൻഎംഎസ്എം ഗവ. കോളജിൽ ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദത്തിനു ചേർന്ന ശേഷം അവിടത്തെ കായികാധ്യാപകൻ സുധീഷിന്റെ നേതൃത്വത്തിൽ റഗ്‌ബി ടീം ഉണ്ടാക്കിയപ്പോൾ അതുല്യയെയും നിർബന്ധിച്ചു ടീമിൽ കൂട്ടുകയായിരുന്നു. 

ആ വർഷം അഖിലേന്ത്യാ അന്തർ സർവകലാശാല ചംപ്യൻഷിപ്പിനുള്ള പരിശീലന ക്യാംപിൽ ഉൾപ്പെട്ടെങ്കിലും ടീമിൽ ഇടം ലഭിച്ചില്ല. മാസങ്ങൾക്കു മുൻപ് സംസ്ഥാന സീനിയർ റഗ്ബി ചാംപ്യൻഷിപ്പിന്റെ ഭാഗമായി മലപ്പുറം ജില്ലാ ടീമിൽ കളിക്കാൻ സുഹൃത്തുക്കൾ നിർബന്ധിച്ചു. അങ്ങനെ തിരൂരിലെ കേരള വോൾഫ്ലാക്ക് റഗ്ബി ക്ലബ്ബിന്റെ പരിശീലനകനായ ഷിബാബിന്റെ കീഴിൽ പരിശീലനം നേടി. 

ദേശീയ സീനിയർ ചാംപ്യൻഷിപ്പിൽ കേരള ടീം അംഗമായി. നിലവിൽ കാലിക്കറ്റ് സർവകലാശാലാ കാംപസിൽ എംഎ വുമൺസ് സ്റ്റഡീസിൽ രണ്ടാം സെമസ്റ്റർ വിദ്യാർഥിനിയാണ്. പി.സെന്തിൽകുമാറാണ് കോച്ച്.

ദക്ഷിണ മേഖലാ സർവകലാശാല ചാംപ്യൻഷിപ്പിൽ വെള്ളി നേടിയാണ് അഖിലേന്ത്യാ ചാംപ്യൻഷിപ്പിലേക്കു യോഗ്യത നേടിയത്. ഖേലോ ഇന്ത്യ ചാംപ്യൻപ്പിലും കാലിക്കറ്റിനെ പ്രതിനിധീകരിച്ചു. കൽപറ്റ ഇടഗുനി ഇക്കിരിപറമ്പത്ത് ഉദയകുമാറിന്റെയും ലതികയുടെയും മകളാണ്

Post a Comment

0 Comments